കുവൈത്ത് സിറ്റി ∙ കടയിൽനിന്ന് വാങ്ങിയ സാധനങ്ങളുടെ വിലയായ രണ്ട് ദിനാർ നൽകാതെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ തടയുന്നതിനിടെ പ്രവാസി ജീവനക്കാരൻ കൊല്ലപ്പെട്ട കേസിൽ കുവൈത്തി യുവാവിന്റെ 15 വർഷത്തെ തടവുശിക്ഷ അപ്പീൽ കോടതി ശരിവച്ചു.
അൽ മുത്‌ലഅ ഏരിയയിലെ ഗ്രോസറി സ്റ്റോറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടയിൽനിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം പണം നൽകാതെ കാറിൽ കടന്നുകളയാൻ ശ്രമിച്ച പ്രതിയെ തടയുന്നതിനിടെയാണ് ഏഷ്യക്കാരനായ ജീവനക്കാരൻ വാഹനത്തിന്റെ ജനലിൽ പിടിച്ചത്. എന്നാൽ വാഹനം നിർത്താതെ പ്രതി അതിവേഗത്തിൽ മുന്നോട്ടുപോയതോടെ ജീവനക്കാരൻ ഏകദേശം 30 മീറ്ററോളം വലിച്ചിഴക്കപ്പെട്ടു. തുടർന്ന് പിടിവിട്ട് റോഡിലേക്ക് തെറിച്ചുവീണ ഇയാൾക്ക് ഗുരുതരമായി പരുക്കേറ്റു. ഇയാൾ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
സംഭവശേഷം രക്ഷപ്പെട്ട പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിനൊടുവിൽ അറസ്റ്റ് ചെയ്തു. മോഷണക്കേസുകളിലും ലഹരിമരുന്ന് കേസുകളിലും നേരത്തേ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് പ്രതിയെന്ന് അന്വേഷണത്തിൽ വ്യക്തമായി.








