കൊച്ചി ∙ യുഎസ് പ്രതിരോധ വകുപ്പിനു വേണ്ടി ഇന്ത്യയിൽ ആയുധം നിർമിക്കാനുള്ള വ്യാജ കരാർ കാണിച്ചു 800 കോടി രൂപയുടെ ബിസിനസ് കരാർ വാഗ്ദാനം ചെയ്തു 1.75 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ഡൽഹി പൊലീസ് ഒരു കേസ് കൂടി റജിസ്റ്റർ ചെയ്തു. ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന എസ്ആർഐടി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പരാതിയിലാണു നടപടി. കമ്പനിയുടെ മലയാളിയായ മാനേജിങ് ഡയറക്ടർ ഡോ.മധു നമ്പ്യാരാണു പരാതിക്കാരൻ.
2024 മുതൽ 2026 വരെ പല ഘട്ടങ്ങളിലായി കമ്പനി കബളിപ്പിച്ചെന്നാണു പരാതിയിൽ പറയുന്നത്. വിപിവിവി കമ്പനി, ചെയർമാൻ വെങ്കിട്ട വെങ്കിട്, ഡയറക്ടർമാരായ ഹിതേഷ് കുമാർ, രാഹുൽ രാജീവ് നായർ, രക്ഷാധികാരി ‘ഡോക്ടർ സാബ്’, ‘ഡിഫൻസ് എക്സ്പെർട്’ എന്നു പറയുന്ന രാജൻ മാലിക്ക്, ‘ഡിഫൻസ് ലേഡി’ എന്നു പറയുന്ന പി.സുമിത സുധാകർ, ‘ബിസിനസ് സ്ട്രാറ്റജിസ്റ്റ്’ എന്നു പറയുന്ന അഖീൽ അഹമ്മദ്, വിപിവിവി ഉദ്യോഗസ്ഥരായ മാനസി മലബാറി, ഗോപിക രാജ്, മുഖ്യദല്ലാൾ യലേത്തി പദ്മരാജ് ഗോപാൽ, കെ.രാജീവൻ, അഭിനവ് പോൾ എന്നിവരാണു കേസിലെ പ്രതികൾ.
കേരളത്തിൽ വിപിവിവി കമ്പനിക്കെതിരെ റജിസ്റ്റർ ചെയ്ത കേസുകളിൽ എഫ്ഐആറുകളുടെ പകർപ്പുകൾ അടക്കമാണു ഡൽഹിയിലെ വസന്ത് വിഹാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയിൽ ഒരുമാസത്തെ തെളിവു ശേഖരണവും മൊഴി രേഖപ്പെടുത്തലും പൂർത്തിയാക്കിയ ശേഷമാണ് ഇന്നലെ കേസ് റജിസ്റ്റർ ചെയ്തത്. ഈ കേസിൽ ചോദ്യംചെയ്യാൻ വെളിപ്പിച്ചപ്പോഴാണു വിപിവിവിയുടെ ‘ക്ലാസിഫൈഡ് രേഖകൾ’ പരിശോധിക്കാനുള്ള അധികാരം ഡൽഹി പൊലീസിനില്ലെന്നു പറഞ്ഞു വെങ്കിട്ട വെങ്കിട് ഡൽഹിയിൽനിന്നു മുങ്ങിയത്.








