ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചതിന് കേസിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അദ്ദേഹം മാപ്പ് നൽകിയത് അവൾക്ക് ലഭിച്ച ‘ജീവദാന’മാണെന്ന്’ പെൺകുട്ടിയുടെ അമ്മ. കഴിഞ്ഞ ദിവസം വീഡിയോ സന്ദേശത്തിലൂടെ പെൺകുട്ടി കൈകൂപ്പി പ്രധാനമന്ത്രിയോടും രാജ്യത്തോടും മാപ്പ് ചോദിക്കുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു.
കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി സമരത്തിനിടെയാണ് പെൺകുട്ടി പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തിയത്. പ്രധാനമന്ത്രിക്കെതിരായ പരാമർശങ്ങളുടെ പേരിൽ കഴിഞ്ഞ ആഴ്ച നോയിഡ പോലീസ് ഒരു ‘സീറോ എഫ്‌ഐആർ’ രജിസ്റ്റർ ചെയ്തിരുന്നു.
രുചിക സിങ് (25) എന്നായിരുന്നു എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരുന്ന പേരും പ്രായവും. എന്നാൽ, എഫ്‌ഐആറിലെ ഈ വിവരങ്ങൾ തെറ്റാണെന്ന് പെൺകുട്ടിയുടെ അമ്മ വ്യക്തമാക്കി. പെൺകുട്ടിക്കെതിരെയുള്ള എഫ്‌ഐആർ ഒഴിവാക്കിത്തരണമെന്നും സമാധാനപരമായ ജീവിതം നയിക്കാനുള്ള സാഹചര്യം ഒരുക്കിത്തരണമെന്നും പെൺകുട്ടിയുടെ അമ്മ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.
‘ഇത്തരം മോശം വാക്കുകൾ ഉപയോഗിച്ച രാജ്യത്തിന്റെ ഒരു മകൾക്ക് മാപ്പ് നൽകിക്കൊണ്ട് പ്രധാനമന്ത്രി മോദി തന്റെ മഹത്വം പ്രകടിപ്പിച്ചിരിക്കുകയാണ്. ഞാൻ കൈകൂപ്പി അദ്ദേഹത്തിന് നന്ദി പറയുന്നു. ഇന്ന് അവളുടെ പുനർജന്മമാണ്. പ്രധാനമന്ത്രി അവൾക്ക് ‘ജീവദാനം’ എന്ന ഏറ്റവും വലിയ സമ്മാനമാണ് നൽകിയിരിക്കുന്നത്.’ വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പെൺകുട്ടിയുടെ അമ്മ പറഞ്ഞു.
‘ഞങ്ങൾ ലജ്ജിക്കുന്നു എന്ന് എങ്ങനെ പറയും? ഞങ്ങളുടെ തെറ്റിനെക്കുറിച്ച് ഞങ്ങൾക്ക് ബോധ്യമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിജിയോട് ഞാൻ അഭ്യർത്ഥിക്കുന്നു, തെറ്റായ പേരും പ്രായവുംവെച്ച് അവൾക്കെതിരെ ഫയൽ ചെയ്ത എഫ്‌ഐആർ ദയവായി നീക്കം ചെയ്യണം, അങ്ങനെ അവൾക്ക് സമാധാനമായി ജീവിക്കാൻ സാധിക്കും. ഇപ്പോൾ അവൾ നിങ്ങളുടെ മേൽനോട്ടത്തിലാണ്.’ അവർ പറഞ്ഞു.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്കായി സോഷ്യൽ മീഡിയ നിരോധിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട അവർ കുട്ടികൾ എളുപ്പത്തിൽ ചൂഷണത്തിന് ഇരയായേക്കാമെന്ന ആശങ്കയും പങ്കുവെച്ചു.
‘പ്രധാനമന്ത്രി മോദിയോടുള്ള എന്റെ വിനീതമായ അഭ്യർത്ഥന, 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും നിർത്തലാക്കണം എന്നാണ്. അവരെ പഠിക്കാൻ മാത്രമാണ് അനുവദിക്കേണ്ടത്. സമരസ്ഥലങ്ങളിലേക്ക് അവരെ വിടരുത്. ഈ കുട്ടികളെ എളുപ്പത്തിൽ ചൂഷണം ചെയ്യാൻ കഴിയും. ചെറിയ കുട്ടികൾക്ക് ലോകത്തെക്കുറിച്ചോ മുതിർന്നവരെ ബഹുമാനിക്കുന്നതിനെക്കുറിച്ചോ ഒന്നും അറിയില്ല.’ അവർ പറഞ്ഞു.
തെറ്റായ വഴിയിലൂടെ സഞ്ചരിച്ച കുട്ടികളെ ശിക്ഷിക്കുന്നതിന് പകരം അവരെ നേർവഴിക്ക് നയിക്കണമെന്ന നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടെ തനിക്കെതിരെ ഉയർന്ന അധിക്ഷേപകരമായ മുദ്രാവാക്യങ്ങൾ താൻ ക്ഷമിച്ചതായും വിദ്യാർഥികൾ സംയമനം പാലിക്കണമെന്നും കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തിരുന്നു. ‘അധിക്ഷേപങ്ങൾ ഒരിക്കലും ഒന്നിനും പരിഹാരമല്ല’ അദ്ദേഹം ഒരു ഇൻസ്റ്റാഗ്രാം റീലിലൂടെ പറഞ്ഞു.
കുട്ടികളെ ശിക്ഷിക്കുന്നതിന് പകരം അവരെ നേർവഴിയിൽ നടക്കാൻ പ്രാത്പതരാക്കണമെന്ന് അദ്ദേഹം സമൂഹത്തോട് അഭ്യർത്ഥിച്ചു. ‘അവർ വഴിതെറ്റിയ കുട്ടികളാണ്. അവർക്ക് ശരിയായ വഴി കാണിച്ചുകൊടുക്കുക എന്നത് നമ്മുടെ കടമയാണ്. അവരെ ശിക്ഷിക്കുന്നതും കോടതികളിൽ വലിച്ചിഴയ്ക്കുന്നതും ഉപദ്രവിക്കുന്നതും സാഹചര്യങ്ങൾ മാറ്റില്ല. ഞാൻ അവരോട് ക്ഷമിക്കുന്നു. ഞാൻ പറയുന്നത് അംഗീകരിക്കാൻ സമൂഹത്തോടും ഞാൻ അഭ്യർത്ഥിക്കുന്നു.’ പ്രധാനമന്ത്രി പറഞ്ഞു.
എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ പെൺകുട്ടിയും പ്രധാനമന്ത്രിയോട് മാപ്പ് ചോദിച്ചിരുന്നു. പ്രതിഷേധത്തിനിടെ മറ്റുള്ളവരുടെ സ്വാധീനത്തിലാണ് താൻ പ്രധാനമന്ത്രിക്കെതിരെ മോശം വാക്കുകൾ ഉപയോഗിച്ചതെന്നായിരുന്നു പെൺകുട്ടിയുടെ വിശദീകരണം.
‘എനിക്ക് 15 വയസ്സ് മാത്രമേയുള്ളൂ. ഞാൻ ചെയ്തത് ക്ഷമ അർഹിക്കുന്ന ഒന്നല്ല. ഞാൻ ഒരുപാട് മോശം കാര്യങ്ങൾ പറഞ്ഞുപോയി. ഇത് എന്റെ ആദ്യത്തെയും അവസാനത്തെയും തെറ്റാണ്. ഞാൻ മുഴുവൻ രാജ്യത്തോടും ക്ഷമ ചോദിക്കുന്നു. എനിക്ക് വല്ലാത്ത നാണക്കേട് തോന്നുന്നു. ദയവായി എന്നോട് ക്ഷമിക്കൂ.’ പെൺകുട്ടി സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.








