ഡെറാഡൂണ്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസിന്റെ ചുരുളഴിച്ച് പൊലീസ്. പെണ്‍കുട്ടിയുടെ അമ്മ ഉള്‍പ്പെടെ നാല് പേരെ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡ് പൊലീസാണ് കേസെടുത്തത്. സാമ്പത്തിക നേട്ടത്തിനായി തന്റെ 15 കാരിയായ മകളെ 1.5 ലക്ഷം രൂപയ്ക്ക് വില്‍ക്കുകയായിരുന്നു സഹസ്രധാര റോഡ് നിവാസിയായ 35 കാരിയായ സ്ത്രീ.
എന്നാല്‍ മുഴുവന്‍ തുകയും ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ കഴിഞ്ഞ മാസം പൊലീസില്‍ വ്യാജ പരാതി നല്‍കുകയായിരുന്നുവെന്ന് സര്‍ക്കിള്‍ ഓഫീസര്‍ നിതിന്‍ ലോഹാനി പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 137(2) പ്രകാരം രാജ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസെടുത്തു. അന്വേഷണത്തിനിടയില്‍ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലേക്ക് പെണ്‍കുട്ടിയെ മാറ്റിയതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മനീഷ് (37), ലവി കുമാര്‍ (24) എന്നീ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു.
പിങ്കി മാലിക് (37) എന്ന സ്ത്രീ മുഖേനയാണ് ലവി കുമാര്‍ പെണ്‍കുട്ടിയെ അമ്മയില്‍ നിന്ന് 1.5 ലക്ഷം രൂപയ്ക്ക് വാങ്ങിയതെന്ന് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായതായി സര്‍ക്കിള്‍ ഓഫീസര്‍ വെളിപ്പെടുത്തി. തുടര്‍ന്ന് വിവാഹം കഴിപ്പിച്ചു കൊടുക്കുക എന്ന ലക്ഷ്യത്തോടെ ഇയാള്‍ പെണ്‍കുട്ടിയെ 2 ലക്ഷം രൂപയ്ക്ക് മനീഷിന് വില്‍ക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍, മകളെ 1.5 ലക്ഷം രൂപയ്ക്ക് വിറ്റതായും, പിങ്കിയില്‍ നിന്ന് 80,000 രൂപ മാത്രം ലഭിച്ചതിനാലാണ് തട്ടിക്കൊണ്ടുപോയെന്ന് വ്യാജ പരാതി നല്‍കിയതെന്നും അമ്മ സമ്മതിച്ചു.








