ഛണ്ഡിഗഡ് ∙ സ്കൂൾ കോറിഡോറിൽ പ്രിൻസിപ്പലിന്റെയും സഹപ്രവർത്തകരുടെയും കൺമുന്നിൽ അധ്യാപികയെ കുത്തിക്കൊലപ്പെടുത്തി. ഹരിയാനയിലെ ഫരീദാബാദ് സിക്രോണ ഗ്രാമത്തിലെ സ്വകാര്യ സ്കൂളിലാണ് നാടിനെ നടുക്കിയ സംഭവം. അധ്യാപികയായ സന്ധ്യ (29) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ട് ഗ്രാമവാസിയായ അമിത് (21) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 30 സെക്കൻഡിൽ 34 തവണയാണ് അധ്യാപികയ്ക്ക് കുത്തേറ്റത്.
മുഖംമൂടി ധരിച്ചെത്തിയ പ്രതി സ്കൂൾ ഗേറ്റിലെത്തി സന്ധ്യയെ പേരെടുത്ത് ചോദിക്കുകയായിരുന്നു. അധ്യാപിക പുറത്തേക്ക് വന്നയുടൻ പ്രതി കത്തി ഉപയോഗിച്ച് ആക്രമിച്ചു. കഴുത്തിലും നെഞ്ചിലും മുഖത്തുമായി ഇരുപതിലധികം തവണയാണ് അധ്യാപികയെ കുത്തിപ്പരിക്കേൽപ്പിച്ചത്. സ്കൂൾ ലോബിയിൽ കാത്തുനിന്ന പ്രതി, സന്ധ്യയെ കണ്ടയുടൻ കഴുത്തിൽ പിടിച്ചു വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോകുന്നതും ക്രൂരമായി കുത്തുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
നിലവിളി കേട്ട് ഓഫിസിൽ നിന്നും ഓടിയിറങ്ങിയ സ്കൂൾ അഡ്മിനിസ്ട്രേറ്റർ അക്രമിയെ തടയാൻ ശ്രമിച്ചെങ്കിലും പ്രതി അദ്ദേഹത്തിന് നേരെയും കത്തി ചൂണ്ടി. തുടർന്ന് പ്രതി നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ കയറി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ സന്ധ്യയെ ഉടൻ അൽ ഫലാഹ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
രണ്ട് വർഷം മുൻപാണ് പ്രതിയായ അമിത് സന്ധ്യയെ പരിചയപ്പെടുന്നത്. ഇയാൾ സന്ധ്യയെ നിരന്തരം ശല്യം ചെയ്യുകയും പിന്തുടരുകയും പതിവാക്കി. ശല്യം സഹിക്കവയ്യാതെ ഏതാനും ദിവസങ്ങൾക്ക് മുൻപ് സന്ധ്യ അമിതിന് എതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. അന്ന് നാട്ടുകാരുടെ മുന്നിൽ വച്ച് പരസ്യമായി മാപ്പ് പറഞ്ഞ് അമിത് രക്ഷപ്പെടുകയായിരുന്നു. ഈ വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടന്ന് രണ്ട് മണിക്കൂറിനുള്ളിൽ പ്രതിയെ പൊലീസ് പിടികൂടി. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.








