ന്യൂഡല്‍ഹി∙ യാത്ര മുടങ്ങിയവർക്ക് ഇന്‍ഡിഗോ എയർലൈൻസ് ടിക്കറ്റ് റീഫണ്ടായി ഇതുവരെ മടക്കി നല്‍കിയത് 610 കോടി രൂപ. ഞായറാഴ്ച രാത്രി എട്ടിനു മുന്‍പ് റീഫണ്ട് തുക നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയ 3000 ബാഗേജുകള്‍ യാത്രക്കാരുടെ വിലാസങ്ങളില്‍ കമ്പനി എത്തിച്ചുകൊടുത്തു. ബാഗുകള്‍ എത്തിക്കാന്‍ 48 മണിക്കൂര്‍ സമയമാണ് കേന്ദ്രം അനുവദിച്ചത്.
ഇന്ന് ഇന്‍ഡിഗോ 1650 സര്‍വീസുകള്‍ ആകെ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച ഇത് 1565 സര്‍വീസുകളും വെള്ളിയാഴ്ച ഇത് 706 സര്‍വീസുമായിരുന്നു. നേരത്തെ സർവീസുണ്ടായിരുന്ന 138 വിമാനത്താവളങ്ങളിൽ 135ലേക്കും ഇന്ന് സർവീസ് നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം 30 ശതമാനം സർവീസുകൾ മാത്രമാണ് സമയക്രമം പാലിച്ചതെങ്കിൽ ഇന്ന് അത് 75 ശതമാനമായി ഉയർന്നു.
ഡിസംബർ 15 വരെ റദ്ദാക്കുന്ന എല്ലാ സർവിസുകൾക്കും മുഴുവൻ റീഫണ്ട് നൽകുമെന്നാണ് ഇൻഡിഗോ അറിയിച്ചിരിക്കുന്നത്. സർവിസുകൾ പൂർവസ്ഥിതിയിലാക്കാൻ പരിശ്രമിക്കുകയാണെന്നും സഹകരിക്കണമെന്നും ഇൻഡിഗോ അഭ്യർഥിച്ചു.






