കരിയർ യാത്രകൾ എല്ലായ്പ്പോഴും നമ്മൾ ആദ്യം പ്ലാൻ ചെയ്തതുപോലെ ആവണമെന്നില്ല. ആഗോള ടെക് ഭീമനായ ആമസോണിലെ ലക്ഷങ്ങൾ ശമ്പളമുള്ള സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് എൻജിനീയർ പോസ്റ്റിലെ ഓഫർ നിരസിച്ച് സിവിൽ സർവീസിന് തയ്യാറെടുപ്പ് ആരംഭിക്കുന്പോൾ വിവേകാനന്ദ പാസത്തിന് ഇത്തരമൊരു ട്വിസ്റ്റിന് കുറിച്ച് ഒരു സൂചനയും ഉണ്ടായിരുന്നില്ല. നാല് വർഷത്തിനിടക്ക് മൂന്ന് തവണയാണ് വിവേകാനന്ദ സിവിൽ സർവീസ് പരീക്ഷ എഴുതിയത്. പ്രിലിമിനറി പാസായെങ്കിലും മെയിൻസ് ക്ലിയർ ചെയ്യാൻ സാധിച്ചില്ല. വീണ്ടും വീണ്ടും ശ്രമിക്കുന്നതിന് പകരം വിവേകാനന്ദ ഒരു എക്സിറ്റ് പോയിന്റ് സെറ്റ് ചെയ്യുകയായിരുന്നു.
യുപിഎസ്സിയിൽ നിന്ന് മാറിയ ശേഷം അദ്ദേഹം സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ ‘എസ്‌എസ്‌സി സിജിഎൽ’ പരീക്ഷക്കാണ് തയ്യാറെടുപ്പ് ആരംഭിച്ചത്. കണക്കിലെ മിടുക്ക് വിവേകാനന്ദ സഹായമായി. എസ്എസ്സി സിജിഎൽ പരീക്ഷ ക്ലിയർ ചെയ്ത അദ്ദേഹം 2025 സെപ്റ്റംബറിൽ കസ്റ്റംസ് ഇൻസ്‌പെക്ടറായി ജോയിൻ ചെയ്തു. മികച്ച ജോലി ലഭിച്ചെങ്കിലും വിവേകാനന്ദ തന്റെ ലക്ഷ്യം അവിടെ അവസാനിപ്പിച്ചില്ല.
അടുത്ത ലക്ഷ്യം മാനേജ്‌മെന്റ് പ്രവേശന പരീക്ഷയായ ക്യാറ്റ് (CAT)ആയിരുന്നു. തയ്യാറെടുപ്പിന് ലഭിച്ചതാവട്ടെ വെറും 45 ദിവസം മാത്രം. എന്നാൽ, 2025-ലെ ക്യാറ്റ് പരീക്ഷയിൽ 99.92 ശതമാനം മാർക്ക് നേടി വൻ വിജയമാണ് അദ്ദേഹം നേടിയത്. രാജ്യത്തെ പ്രമുഖ 7 ഐഐഎമ്മുകളിൽ (ഐഐഎം ബാംഗ്ലൂർ, ഐഐഎം ലഖ്‌നൗ, ഐഐഎം കോഴിക്കോട്, ഐഐഎം ഇൻഡോർ, ഐഐഎം കൽക്കട്ട, ഐഐഎം അഹമ്മദാബാദ്, ഐഐഎം മുംബൈ) പ്രവേശനം ലഭിച്ചെങ്കിലും അദ്ദേഹം ഐഐഎം അഹമ്മദാബാദ് തിരഞ്ഞെടുക്കുകയായിരുന്നു. ലിങ്കിഡ് ഇൻ പോസ്റ്റിലാണ് വിവേകാനന്ദ പാസം തന്റെ കരിയർ ജേണിയെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്.








