നാർസിസ്റ്റിക് അബ്യൂസിൽ നിന്ന് പുറത്തുകടന്ന ശേഷം നടി അനുപമ പരമേശ്വരൻ തന്റെ അനുഭവങ്ങൾ തുറന്നുപറഞ്ഞതാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറുന്നത്. ഒരുപാട് സമയമെടുത്താണ് താൻ പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്നും വലിയ പ്രയാസമാണ് ഇക്കാലയളവിൽ നേരിട്ടതെന്നും അനുപമ പറഞ്ഞു.
ഐ ആം വിത്ത് ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നാർസിസ്റ്റിക് അബ്യൂസിലൂടെ കടന്നുപോയപ്പോൾ തനിക്ക് നേരിടേണ്ടി വന്ന കടുത്ത ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് അനുപമ തുറന്നുപറഞ്ഞത്. “ഈ അബ്യൂസ് കാരണം ഞാൻ ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോയിട്ടുള്ളത്.
പാനിക് അറ്റാക്ക്, ആങ്‌സൈറ്റി അറ്റാക്കുകൾ, ബ്ലാക്ക് ഔട്ടുകൾ, ശരീരഭാരം പെട്ടെന്ന് കുറയുക. പെട്ടെന്ന് കൈകാലുകളൊക്കെ വിറയ്ക്കാൻ തുടങ്ങും. എന്റെ വലത്തെ കണ്ണ് തുടർച്ചയായി തുടിച്ചു കൊണ്ടിരിക്കും. അത് കാരണം എനിക്ക് ഒരു ഷൂട്ട് വരെ മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട്. എല്ലാ രാത്രികളിലും മണിക്കൂറുകളോളം കരയുമായിരുന്നു. അടുത്ത ദിവസം ഷൂട്ടിന് പോകാനും ഉണ്ടാകും.
ഇതിന്റെയൊക്കെ ഭാഗമായിട്ടാണ് എന്റെ കണ്ണീർ ഗ്രന്ഥി വീർക്കുകയും അത് കണ്ണിന് താഴേക്ക് ഇറങ്ങി വരുകയും ചെയ്തത്. അവസാനം ഒരു ഐ സർജറി തന്നെ ചെയ്യേണ്ടി വന്നു. ‘പർദ’ എന്ന എന്റെ സിനിമയുടെ പ്രൊമോഷൻ വിഡിയോസ് ഒക്കെ എടുത്തു നോക്കിയാൽ എന്റെ ഒരു കണ്ണ് വീർത്തിരിക്കുന്നത് കാണാൻ പറ്റും. ഇതുകൂടാതെ പലവിധ ശാരീരിക ബുദ്ധിമുട്ടുകളിലൂടെയും കടന്നുപോകേണ്ടി വന്നിട്ടുണ്ട്”.- അനുപമ പറഞ്ഞു.
“ശാരീരികമായും മാനസികമായും ഇത്രയധികം വേദനകളിലൂടെ കടന്നുപോകുമ്പോൾ നമ്മുടെ പങ്കാളിയിൽ നിന്നും എന്തെങ്കിലും ഒരു പരിഗണന അല്ലെങ്കിൽ ദയ നമ്മൾ പ്രതീക്ഷിക്കില്ലേ എന്നാൽ എനിക്ക് യാതൊന്നും കിട്ടിയിരുന്നില്ല. അത് കിട്ടിയില്ലെങ്കിലും കുഴപ്പമില്ലായിരുന്നു, പക്ഷേ വീണ്ടും ഒരുപാട് തകർച്ചകളാണ് ആ ജീവിതത്തിൽ നേരിടേണ്ടി വന്നത്”.- അനുപമ പറഞ്ഞു.








