ബെംഗളൂരു: ബെംഗളൂരുവിൽ യുവാക്കളായ ഭാര്യയും ഭർത്താവും തമ്മിലുണ്ടായ തർക്കം കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചു. സിവിൽ എൻജിനീയറായ സുമന്ത് ജെയിൻ, സോഫ്റ്റ്‌വെയർ എൻജിനീയറായ ഭാര്യ പദ്മാവതി എന്നിവരെയാണ് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് നൽകുന്ന വിവരമനുസരിച്ച്, ബുധനാഴ്ച രാത്രി ഇരുവരും തമ്മിൽ കടുത്ത വാക്കുതർക്കമുണ്ടാവുകയും അത് അക്രമത്തിൽ കലാശിക്കുകയുമായിരുന്നു.
തർക്കത്തിനിടയിൽ സുമന്ത് പദ്മാവതിയുടെ മുഖത്തടിക്കുകയും തുടർന്ന് തലയിണ ഉപയോഗിച്ചു ശ്വാസം മുട്ടിക്കുകയുമാണുണ്ടായത്. പിന്നീട് ഭാര്യയെ ഉണർത്താൻ ശ്രമിച്ചപ്പോഴാണ് അവർ ശ്വാസമെടുക്കുന്നില്ലെന്ന ഞെട്ടിക്കുന്ന യാഥാർഥ്യം തിരിച്ചറിഞ്ഞത്. ഭാര്യ മരണപ്പെട്ടതോടെ പരിഭ്രാന്തനായ സുമന്ത് ഉടൻ തന്റെ അമ്മയെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയും പിന്നാലെ മൊബൈലിൽ സന്ദേശം ആത്മഹത്യ സന്ദേശം അയക്കുകയും ചെയ്തു.
സന്ദേശം കണ്ട് പരിഭ്രാന്തയായ അമ്മ ഉടൻ ഇവരുടെ വീട്ടുടമസ്ഥനെ വിവരമറിയിച്ചു. തുടർന്ന് വീട് തുറന്നു പരിശോധിച്ചപ്പോഴാണ് ഹാളിലെ സീലിങ് ഫാനിൽ സുമന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പദ്മാവതിയും മുറിക്കുള്ളിൽ മരിച്ചുകിടപ്പുണ്ടായിരുന്നു. വിവരമറിഞ്ഞ് രാജഗോപാൽ നഗർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
സംഭവത്തിൽ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പദ്മാവതിയുടെ മരണത്തിന്റെ കൃത്യമായ കാരണവും രാത്രിയിൽ നടന്ന സംഭവങ്ങളുടെ യാഥ്യാർഥ്യവും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.







