ലക്നൗ ∙ സെൽഫിയെടുക്കാൻ എന്ന വ്യാജേന ഒരു വയസ്സ് മാത്രം പ്രായമുള്ള സ്വന്തം മകളെ പാലത്തിൽ നിന്നും യമുനാ നദിയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് ആഗ്രയിൽ അറസ്റ്റിൽ. കുഞ്ഞിനെ എറിഞ്ഞതിനു പിന്നാലെ തന്റെ ഭാര്യയെയും നദിയിലേക്ക് തള്ളിയിടാൻ ഇയാൾ ശ്രമിച്ചു. കാണാതായ പിഞ്ചുകുഞ്ഞിനായി നദിയിൽ ഡൈവർമാരുടെ നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്. ആഗ്രയിലെ സിക്കന്ദ്ര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അക്ബര യമുനാ പാലത്തിലാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂര സംഭവം അരങ്ങേറിയത്.
റിങ്കു, ഭാര്യ ലക്ഷ്മി എന്നിവർ തങ്ങളുടെ ഒരു വയസ്സുകാരിയായ മകളോടൊപ്പം ഇരുച്ചക്ര വാഹനത്തിൽ ആഗ്ര നഗരം സന്ദർശിക്കാൻ ഇറങ്ങിയതായിരുന്നു. എന്നാൽ യാത്രാമധ്യേ ഇരുവരും തമ്മിൽ വഴക്കായി. യാത്രയ്ക്കിടയിൽ റിങ്കു പെട്ടെന്ന് പാലത്തിനു മുകളിൽ ഇരുച്ചക്ര വാഹനം നിർത്തി. മകളോടൊപ്പം ഒരു സെൽഫി എടുക്കണമെന്ന് പറഞ്ഞാണ് ഇയാൾ വാഹനം നിർത്തിയത്. തുടർന്ന് കുട്ടിയെയുമെടുത്ത് പാലത്തിന്റെ കൈവരിക്ക് അരികിലേക്ക് നടന്ന റിങ്കു, കുഞ്ഞിനൊപ്പം ഒരു ഫോട്ടോ എടുത്തതിനു തൊട്ടുപിന്നാലെ പെട്ടെന്ന് കുട്ടിയെ യമുനാ നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു.
ഇത് കണ്ട് ഞെട്ടിവിറച്ച ലക്ഷ്മി കുഞ്ഞിനെ രക്ഷിക്കാനായി ഓടിയെത്തിയപ്പോൾ, റിങ്കു അവരെയും പാലത്തിൽ നിന്നും താഴേക്ക് തള്ളിയിടാൻ ശ്രമിച്ചു. ലക്ഷ്മി നിലവിളിച്ചതോടെ അതുവഴി കടന്നുപോയ മറ്റ് യാത്രക്കാർ ഓടിക്കൂടുകയായിരുന്നു. ലക്ഷ്മി കരഞ്ഞുകൊണ്ട് നടന്ന വിവരങ്ങൾ പറഞ്ഞതോടെ പ്രകോപിതരായ ജനക്കൂട്ടം റിങ്കുവിനെ പിടികൂടി ക്രൂരമായി മർദ്ദിച്ചു. നാട്ടുകാർ ഇയാളെ കെട്ടിയിട്ട് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിക്കന്ദ്ര പൊലീസിനു നാട്ടുകാർ പ്രതിയെ കൈമാറി. ലക്ഷ്മിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.







