ചെന്നൈ∙ വീൽചെയറിലായ അമ്മയെ സംരക്ഷിക്കാൻ മടിച്ച് മകൻ ട്രെയിനിനു മുന്നിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ മനവൂർ റെയിൽവേ സ്റ്റേഷനിലാണ് ദാരുണ സംഭവം. അമ്മ പദ്മാവതിയെ (71) പരിചരിക്കാൻ മടിച്ചാണ് മകൻ പാർഥസാരഥി (44) ഈ കൃത്യം ചെയ്തത്. മനവൂർ സ്റ്റേഷനിൽ സ്റ്റോപ്പില്ലാത്ത യേലഗിരി എക്സ്‌പ്രസ് ട്രെയിൻ കടന്നുപോകുമ്പോഴാണ് എസ്. പദ്മാവതിയെ 44 കാരനായ മകൻ തള്ളിയിട്ടത്. പദ്മാവതിക്ക് ശരീരത്തിൽ മുഴകൾ രൂപപ്പെടുന്ന ന്യൂറോ ഫൈബ്രോമാറ്റോസിസ് എന്ന അസുഖം ഉണ്ടായിരുന്നു.
ട്രാക്കിലേക്ക് വീണ പത്മാവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. സ്ത്രീയുടെ ഛേദിക്കപ്പെട്ട നിലയിലുള്ള ശരീരവും വീൽചെയറും യാത്രക്കാരാണ് ട്രാക്കിൽ കണ്ടത്. തുടർന്ന് അധികൃതരെ വിവരം അറിയിച്ചു. മുൻ കേന്ദ്ര സർക്കാർ ജീവനക്കാരനായിരുന്ന പത്മാവതിയുടെ ഭർത്താവ് 2007 ൽ മരിച്ചു. തുടർന്ന് ഭർത്താവിനു ലഭിച്ചിരുന്ന 15,000 രൂപയുടെ കുടുംബ പെൻഷനായിരുന്നു പദ്മാവതിക്ക് ആശ്രയമായി ലഭിച്ചിരുന്നത്. മൂന്ന് മക്കളുള്ള പദ്മാവതിയെ നോക്കിയിരുന്നത് ഇളയ മകനായ പാർഥസാരഥി ആയിരുന്നു. പദ്മാവതിയെ അസുഖം ബാധിച്ചതിനെ തുടർന്ന് ഓഗസ്റ്റ് 6 ന് തിരുവള്ളൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 16നാണ് ഡിസ്ചാർജ് ചെയ്തത്.
ചൊവ്വാഴ്ച വൈകുന്നേരമാണ് പദ്മാവതിയെ മനവൂർ റെയിൽവേ സ്റ്റേഷനിലേക്ക് മകൻ കൊണ്ടുപോയത്. പ്ലാറ്റ്‌ഫോമിലേക്കുള്ള പടികൾ യാത്രക്കാരുടെ സഹായത്തോടെയാണ് മകൻ കയറ്റിയത്. 7 മണിയോടെ യേലഗിരി എക്സ്പ്രസ് എത്തിയപ്പോൾ അമ്മയെ ട്രാക്കിലേക്ക് തള്ളയിട്ട ശേഷം ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പൊലീസ് പാർഥസാരഥിയെ തിരിച്ചറിഞ്ഞത്. തുടർന്ന് ഇന്നലെ വൈകിട്ട് പാർഥസാരഥി പിടിയിലായി.








