മണ്ഡ്യ (കർണാടക) ∙ അറസ്റ്റിലായ സർക്കാർ ഉന്നത ഉദ്യോഗസ്ഥൻ അകാരണമായി ആശുപത്രിയിൽ പ്രത്യേക പരിഗണനയോടെ കഴിയുന്നതായി കണ്ടെത്തി. മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എംഐഎംഎസ്) മണ്ഡ്യ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി സി. ചന്ദ്രശേഖർ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് ശ്രീരംഗപട്ടണയിലെ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ലാൻഡ് റെക്കോർഡ്‌സ് (എഡിഎൽആർ) മുഹമ്മദ് ഹുസൈൻ അകാരണമായി ആശുപത്രിയിൽ കഴിയുന്നതായി കണ്ടെത്തിയത്.
അനധികൃത അക്കൗണ്ടുകളുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്‌തു ജയിലിൽ അടച്ച മുഹമ്മദ് ഹുസൈനെ പിന്നീട് എംഐഎംഎസിലെ പ്രത്യേക മുറിയിലേക്ക് മാറ്റുകയായിരുന്നു. ഒരു സംഘത്തോടൊപ്പം എംഐഎംഎസ് സന്ദർശിച്ച ജഡ്ജി സി. ചന്ദ്രശേഖർ, ഹുസൈനെ പ്രവേശിപ്പിച്ചിരുന്ന വാർഡ് പരിശോധിച്ചു. പരിശോധനയ്ക്കിടെ ഹുസൈന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ജഡ്ജി ചോദിച്ചറിഞ്ഞു. ഹുസൈന് ആശുപത്രിയിൽ തുടരേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർ അറിയിച്ചു. ഇതിനിടെ ഈ മുറിയിലുണ്ടായിരുന്ന യുവതിയെ കണ്ട ജഡ്ജി ഇവരുടെ സാന്നിധ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, താൻ ഹുസൈന്റെ കാമുകിയാണെന്നായിരുന്നു മറുപടി.
ആശുപത്രിയിൽ കഴിയാൻ കാരണങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ഹുസൈനെ എംഐഎംഎസിൽ പ്രവേശിപ്പിച്ച തീരുമാനത്തെക്കുറിച്ച് ജഡ്ജി ജയിൽ അധികൃതരോട് ചോദിച്ചു. ജയിൽ ഡോക്ടറുടെ ശുപാർശ പ്രകാരമാണ് ഹുസൈനെ പ്രവേശിപ്പിച്ചതെന്ന് ജയിൽ അധികൃതർ പറഞ്ഞു. ഹുസൈനെ ആശുപത്രിയിലേക്ക് മാറ്റിയത് കോടതിയെ അറിയിച്ചിരുന്നോ എന്നും ജഡ്ജി ചോദിച്ചു.
കോടതിയെ വിവരമറിയിച്ചിരുന്നില്ലെന്ന് സമ്മതിച്ച ജയിൽ ഉദ്യോഗസ്ഥൻ, ഭാവിയിൽ ഈ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്നും അറിയിച്ചു. ജയിൽ അധികൃതരെ ശാസിച്ച ജഡ്ജി, ഹുസൈന്റെ ആശുപത്രി പ്രവേശനത്തെയും താമസത്തെയും കുറിച്ചുള്ള വിശദമായ റിപ്പോർട്ടുകൾ സമർപ്പിക്കാൻ ജയിൽ ഉദ്യോഗസ്ഥരോടും എംഐഎംഎസ് അധികൃതരോടും നിർദേശിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.








