സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ പൊലീസ്

Spread the love

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന വാര്‍ത്തയ്ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പൊലീസ്. മറ്റൊരു രാജ്യത്ത് പേരും തിരിച്ചറിയല്‍ വിവരങ്ങളും മാറ്റി ജീവിച്ചിരുപ്പെണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് അനൗദ്യോഗിക പ്രതികരണവുമായി പൊലീസെത്തിയത്. കേസ് ഫയല്‍ ക്ലോസ് ചെയ്ത്, റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറാനിരിക്കെയാണ് സുകുമാരക്കുറുപ്പ് ജീവനോടെയുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്. സുകുമാരക്കുറുപ്പ് രൂപമാറ്റം വരുത്തി ബ്രൂണെയില്‍ ജീവിക്കുന്നുവെന്നായിരുന്നു വാര്‍ത്ത.

 

എന്നാല്‍ ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടിലുള്ള ചിത്രത്തില്‍ കാണുന്നത് തൃശൂര്‍ സ്വദേശിയാണെന്ന സൂചനയും വരുന്നുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ പൊലീസ് അന്വേഷണം നടത്തിയേക്കും. 1984ല്‍ സുകുമാരക്കുറുപ്പ് പ്രതിയായ കേസ് രജിസ്റ്റര്‍ ചെയ്ത കാലം മുതല്‍ ഇത്തരത്തിലുള്ള പല അഭ്യൂഹങ്ങളും വന്നിട്ടുണ്ട്. സമീപകാലത്ത് സുകുമാരക്കുറുപ്പിനെ പലയിടത്തും കണ്ടതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ക്രൈംബ്രാഞ്ച് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും തെളിവുകള്‍ കണ്ടെത്താനോ സ്ഥിരീകരിക്കാനോ കഴിഞ്ഞിട്ടില്ല.

 

പേരുമാറ്റി ബ്രൂണെയിലെ ഇന്ത്യന്‍ സമൂഹവുമായോ മലയാളികളുമായോ പരമാവധി അകലം പാലിച്ച് ഒറ്റപ്പെട്ട് താമസിക്കുന്നതായാണ് ഒടുവില്‍ വന്ന റിപ്പോര്‍ട്ട്. സുകുമാരക്കുറുപ്പിനോട് സാമ്യമുള്ള മലയാളിയായ ഒരാളുടെ 2023ലെ ചിത്രവും പുറത്തുവന്നു. ഒരു സൈബര്‍ വിദഗ്ദന്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിചിത്രമായ പേരാണ് ഇയാള്‍ ഉപയോഗിക്കുന്നത്. സുകുമാരക്കുറുപ്പിന്റെ ബന്ധുക്കളുടെ ഫോണ്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തിയാണ് ഇയാള്‍ ഇപ്പോഴും നാട്ടിലുള്ളവരുമായി ബന്ധം പുലര്‍ത്തുന്നുണ്ട് എന്ന് കണ്ടെത്തിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

 

ഇയാള്‍ താമസിച്ചിരുന്ന വീടിന് സമീപം വരെ എത്തി. അതിന്റെ ചിത്രങ്ങളും ഇയാള്‍ ശേഖരിച്ചു. തന്ത്രപരമായാണ് ഇയാള്‍ സുകുമാരക്കുറുപ്പെന്ന് സംശയിക്കുന്ന ആളിന്റെ ചിത്രവും എടുത്തത്. ബ്രൂണെയിലുള്ള മലയാളികളുടെ സഹായത്തോടെയാണ് സുകുമാരക്കുറുപ്പെന്ന് സംശയിക്കുന്ന വയോധികന്റെ താമസ സ്ഥലത്തെത്തിയത്. മാത്രമല്ല ഇയാള്‍ ഭക്ഷണം കഴിക്കാനെത്തുന്ന ഹോട്ടല്‍ കണ്ടെത്തി. ഇവിടെനിന്ന് പിന്തുടര്‍ന്നാണ് ഇയാള്‍ താമസിക്കുന്ന സ്ഥലത്തെത്തിയത്. സുകുമാരക്കുറുപ്പിന്റെ ചിത്രം എഐ ഉപയോഗിച്ച് തയ്യാറാക്കിയ സാധ്യമായ നൂറുകണക്കിന് ചിത്രങ്ങള്‍ ഉപയോഗിച്ചാണ് സൈബര്‍ വിദഗ്ദന്‍ ഇതുവരെ എത്തിയത്.

 

1984ലാണ് ഗോപാലകൃഷ്ണക്കുറുപ്പ് എന്ന സുകുമാരക്കുറുപ്പ് ചാക്കോ എന്നയാളെ ഇന്‍ഷുറന്‍സ് പണത്തിന് വേണ്ടി കൊലപ്പെടുത്തി നാടുവിട്ടത്. പതിറ്റാണ്ടുകളായി കേരളപ്പൊലീസ് അന്വേഷിക്കുന്ന കേസില്‍ ഇന്റര്‍പോള്‍ അടക്കം അന്വേഷിക്കുന്നുണ്ട്. 1984 മുതല്‍ 1996 വരെ 12 വര്‍ഷക്കാലം കേരള പോലീസ് സുകുമാരക്കുറുപ്പിനായി ഇന്ത്യയിലുടനീളം വ്യാപകമായ തിരച്ചില്‍ നടത്തി. മുംബൈ, ഡല്‍ഹി, ബിഹാര്‍, മധ്യപ്രദേശിലെ ഹോഷംഗാബാദ് തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ കുറുപ്പ് വേഷമാറി കഴിഞ്ഞിരുന്നതായി പോലീസിന് വിവരങ്ങള്‍ ലഭിച്ചിരുന്നു. താന്‍ പിടിയിലാകാതിരിക്കാന്‍ വ്യാജ പേരുകളിലും വേഷങ്ങളിലുമാണ് കുറുപ്പ് സഞ്ചരിച്ചിരുന്നത്.

 

1990ല്‍ മുംബൈ സാന്താക്രൂസ് വിമാനത്താവളത്തിന് സമീപം ജോഷി എന്ന പേരില്‍ കുറുപ്പ് താമസിച്ചിരുന്നതായി പൊലീസ് രേഖകള്‍ വ്യക്തമാക്കുന്നു. ഈ സമയത്ത് ഇയാളെ പരിശോധിച്ച ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് പ്രകാരം സുകുമാരക്കുറുപ്പ് ഹൃദ്രോഗബാധ നേരിട്ടിരുന്നുവെന്നും, ഒളിവില്‍ കഴിയുന്ന സാഹചര്യത്തില്‍ ദീര്‍ഘകാലം ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നും പ്രവചിച്ചിരുന്നു.

 

കൂടാതെ, കൊല്‍ക്കത്തയിലെ ഒരു ആശുപത്രിയില്‍ കുറുപ്പിനെ കണ്ടതായി അവിടെ നഴ്സായി ജോലി ചെയ്തിരുന്ന ആലപ്പുഴ സ്വദേശിനി രത്നമ്മ പൊലീസിന് മൊഴി നല്‍കിയെങ്കിലും, പോലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് ഇയാള്‍ അവിടെനിന്ന് രക്ഷപ്പെട്ടു. ഒടുവില്‍ കുറുപ്പ് ജീവനോടെയില്ല എന്ന നിഗമനത്തില്‍ 42 വര്‍ഷം നീണ്ട അന്വേഷണം അവസാനിപ്പിക്കാന്‍ കേരള പൊലീസ് തയ്യാറെടുക്കുന്നതിനിടെയാണ് പുതിയ വിവരങ്ങള്‍ വരുന്നത്.

  • Related Posts

    സ്വർണവുമായി പോയ യുവാവ് തിരിച്ചെത്തിയില്ല; ചെന്നൈയിൽ എത്തിയതായി വിവരം

    Spread the love

    Spread the loveകോഴിക്കോട് ∙ വീട്ടിൽ നിന്നു സ്വർണവുമായി പോയ യുവാവ് തിരികെ എത്തിയില്ലെന്നു പൊലീസിൽ പരാതി. ബന്ധുക്കളുടെ പരാതിയിൽ ടൗൺ പൊലീസ് അന്വേഷണം തുടരുന്നു. മടവൂർ മുട്ടാഞ്ചേരി കൊല്ലരുകണ്ടിപ്പുറായിൽ അതുൽരാജിനെ (30) കണ്ടെത്താൻ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. ഡ്രൈവറാണ്…

    ‘അയാൾ വെറ്റില മുറുക്കും…’; നിർണായകമായി മൊഴി, സ്കൂട്ടറിൽ എത്തി 12 പെൺകുട്ടികളെ ഉപദ്രവിച്ചയാൾ പിടിയിൽ

    Spread the love

    Spread the loveശാസ്താംകോട്ട (കൊല്ലം) ∙ സ്കൂട്ടറിൽ കറങ്ങിനടന്ന്, വഴിയാത്രക്കാരായ പെൺകുട്ടികളെ കടന്നുപിടിച്ച് ഉപദ്രവിച്ച ശേഷം കടന്നുകളയുന്ന യുവാവ് ഒടുവിൽ പൊലീസ് പിടിയിലായി. നെടുവത്തൂരിൽ കോഴിക്കട നടത്തുന്ന പുത്തൂർ ആലയ്ക്കൽ ജംക്‌ഷനു സമീപം ചെറുമങ്ങാട് കുഴിയിൽ പുത്തൻവീട്ടിൽ ലിജോ ജോസഫ് (33)…

    Leave a Reply

    Your email address will not be published. Required fields are marked *