തിരുവനന്തപുരം ∙ സംസ്ഥാനത്ത് ജനന–മരണ റജിസ്ട്രേഷൻ സംബന്ധിച്ച് പുതിയതായി അപേക്ഷകൾ സ്വീകരിക്കുന്നതും സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതും റവന്യു ഡിവിഷനൽ ഓഫിസർമാർ(ആർഡിഒ) നിർത്തിവച്ചു. ഇതോടെ, നൂറുകണക്കിന് അപേക്ഷകർ പ്രതിസന്ധിയിൽ. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ അപേക്ഷകളാണ് ഇവയിലേറെയും. ജനനവും മരണവും റജിസ്റ്റർ ചെയ്യാൻ 2 വർഷം വൈകിയാൽ ഇനി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ടിന്റെ ഉത്തരവ് വേണമെന്ന ഭേദഗതി വന്നതോടെയാണ് ഉത്തരവിറക്കാൻ അപേക്ഷകൾ സ്വീകരിക്കുന്നത് ആർഡിഒമാർ നിർത്തിവച്ചത്.
കേന്ദ്രസർക്കാർ ജൂലൈയിൽ പാർലമെന്റിൽ അവതരിപ്പിച്ച ഭേദഗതി നിയമം ഓഗസ്റ്റിൽ പാസാക്കി. ഇതു പ്രാബല്യത്തിൽ വരുന്ന തീയതി വ്യക്തമായിട്ടില്ല. പുതിയ അപേക്ഷകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന മാർഗനിർദേശങ്ങളും പുറത്തിറക്കിയിട്ടില്ല. അതിനാലാണ് ആർഡിഒമാർ അപേക്ഷകൾ സ്വീകരിക്കാത്തത്.
പഞ്ചായത്തുകളിലോ നഗരസഭകളിലോ ജനനവും മരണവും റജിസ്റ്റർ ചെയ്യാത്തവരോ അവരുടെ കുടുംബാംഗങ്ങളോ ആണ് ആർഡിഒമാരെ സമീപിച്ച് ഉത്തരവിനായി അപേക്ഷിച്ചിരുന്നത്. നിലവിൽ തദ്ദേശസ്ഥാപനങ്ങളിൽനിന്ന് നോൺ അവെയ്‌ലബിലിറ്റി സർട്ടിഫിക്കറ്റ്(എൻഎവി) കരസ്ഥമാക്കിയ ശേഷം, റജിസ്റ്റർ ചെയ്യാൻ ആർഡിഒയ്ക്ക് അപേക്ഷ നൽകുകയാണു ചെയ്യുന്നത്.
എൻഎവി സർട്ടിഫിക്കറ്റ് ലഭിക്കാൻ തദ്ദേശസ്ഥാപനതലത്തിലും റജിസ്റ്റർ ചെയ്യുംമുൻപ് ആർഡിഒയുടെ നിർദേശപ്രകാരം വില്ലേജ്, താലൂക്ക് തലങ്ങളിലും ഔദ്യോഗിക അന്വേഷണവും പൂർത്തിയാക്കണം. മാസങ്ങൾ നീളുന്നതാണ് ഈ നടപടികൾ. ആശുപത്രികളിൽ നടക്കുന്ന ജനനവും മരണവും കേരളത്തിൽ ഏറെ വർഷങ്ങളായി കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വീടുകളിലും മറ്റും നടക്കുന്നവയാണ് റജിസ്ട്രേഷൻ ചെയ്യപ്പെടാതെ പോകുന്നതും എൻഎവി സർട്ടിഫിക്കറ്റും തുടർനടപടികളും ആവശ്യമായി വരുന്നത്. വർഷങ്ങൾക്കു മുൻപുള്ള രേഖകൾ ലഭ്യമല്ലാത്തതു പട്ടികവിഭാഗങ്ങളെ ഏറെ പ്രയാസപ്പെടുത്തുന്നതുമാണ്.






