മുംബൈ∙ പാലിനുവേണ്ടി കരഞ്ഞ കുഞ്ഞിനെ കൊലപ്പെടുത്തി പിതാവ്. മുംബൈയിലെ പൊവായിയിലാണ് ദാരുണ സംഭവമുണ്ടായത്. യഷ് എന്ന നാലുവയസ്സുകാരനാണ് കൊല്ലപ്പെട്ടത്. യഷിന്റെ പിതാവ് രാജേഷ് പ്രകാശ് സിങ്ങിനെ (27) പൊലീസ് അറസ്റ്റു ചെയ്തു.
അമ്മയ്ക്കും ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ഗൗതം നഗറിലാണ് രാജേഷ് താമസിച്ചിരുന്നത്. ഭിന്നശേഷിക്കാരനായിരുന്ന യഷ് പ്രധാനമായും പാൽ മാത്രമാണ് കഴിച്ചിരുന്നത്. തൊഴിൽരഹിതനായിരുന്ന രാജേഷിന്റെ അമിത മദ്യപാനത്തെ തുടർന്ന് 15 ദിവസം മുൻപ് ഇയാളുടെ ഭാര്യ ഇയാളെയും മക്കളെയും ഉപേക്ഷിച്ചു പോയതായി പൊലീസ് പറഞ്ഞു. രാജേഷ് കുടുംബത്തെ നോക്കിയിരുന്നുമില്ല. ഇവരുടെ 5 വയസ്സായ മറ്റൊരു മകൻ രാജേഷിന്റെ സഹോദരിക്കൊപ്പമാണ് കഴിയുന്നത്.
വെള്ളിയാഴ്ച പുലർച്ചെ യഷ് പാൽ ആവശ്യപ്പെട്ടു കരഞ്ഞതുകേട്ട് ഉറക്കമുണർന്ന രാജേഷ് കുട്ടിയുടെ തല പലതവണ തറയിലിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മകൻ മരിച്ച വിവരം രാവിലെ രാജേഷ് തന്നെ സഹോദരിയെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി നേരത്തെ മരിച്ചതായി അധികൃതർ അറിയിച്ചു. തുടക്കത്തിൽ പൊലീസിന്റെ ചോദ്യം ചെയ്യലിൽ രാജേഷ് പരസ്പരവിരുദ്ധമായ മറുപടി പറഞ്ഞെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു.








