വണ്ടൂർ ∙ ടൗണിലെ ജ്വല്ലറിയുടെ പുറകു വശത്തെ ഭിത്തി തുരന്ന് 19 ലക്ഷം രൂപയോളം വില വരുന്ന വെള്ളി ആഭരണങ്ങൾ കവർന്ന സംഭവത്തിൽ കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് ഗൂഡലൂർ എരുമാട് സ്വദേശി ജോസ് മാത്യു (എരുമാട് ജോസ്-56) അറസ്റ്റിൽ. പ്രത്യേക അന്വേഷണസംഘം കളമശേരിയിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. വ്യാഴാഴ്ച വണ്ടൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ മേയ് 20 നു വണ്ടൂർ ടൗണിലെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന തരംഗിണി സിൽവർ ജ്വല്ലറിയിലാണ് കവർച്ച നടത്തിയത്. മഴക്കോട്ടും മുഖംമൂടിയും ധരിച്ച കള്ളന്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവിയിൽ നിന്നും ലഭിച്ചിരുന്നു. തുടർന്നു മലപ്പുറം ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ നിലമ്പൂർ ഡിവൈഎസ്പി വി.കെ.വിശ്വംഭരൻ നായരുടെ കീഴിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. വണ്ടൂരിലെ കടകളിലെയും പെരിന്തൽമണ്ണ, പാലക്കാട്, കോഴിക്കോട് ഗൂഡല്ലൂർ ഭാഗങ്ങളിലെയും 300 ലേറെ സിസിടിവി ക്യാമറകൾ പരിശോധിച്ചും ഒട്ടേറെ പേരെ ചോദ്യം ചെയ്തുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പ്രതി കളമശേരിയിൽ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് വണ്ടൂർ പൊലീസ് ഇൻസ്പെക്ടർ നിതീഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോട്ടയ്ക്കൽ, കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന മോഷണക്കേസുകളിൽ അറസ്റ്റിലായി തവനൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞു വരികയായിരുന്ന ജോസ് കഴിഞ്ഞ ഏപ്രിലിൽ ജാമ്യത്തിൽ ഇറങ്ങിയിരുന്നു. തുടർന്നാണ് വണ്ടൂരിൽ കവർച്ച നടത്തിയത്. മോഷ്ടിച്ച വെള്ളി ആഭരണങ്ങൾ സേലത്തെ കടയിൽ 4.5 ലക്ഷം രൂപയ്ക്ക് വിറ്റു പലയിടങ്ങളിൽ ചുറ്റി ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു.
തമിഴ്നാട് സ്വദേശിയുടെ പേരിൽ വ്യാജ സിം കാർഡ് സംഘടിപ്പിച്ച് ഉപയോഗിച്ചിരുന്നു. കളമശേരിയിലെ ലോഡ്ജിൽ മത്സ്യകൃഷി പദ്ധതിയുടെ ഓഫിസറാണ് എന്ന് പറഞ്ഞാണു താമസിച്ചിരുന്നത്. മോഷണ മുതൽ വിറ്റ് കിട്ടിയ പണം ഉപയോഗിച്ച് ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്തുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. വിവിധ മോഷണങ്ങളിലൂടെ 70 ലക്ഷം രൂപയോളം പ്രതി ഇത്തരത്തിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു തമിഴ്നാട്, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 150 ഓളം കളവ് കേസിലെ പ്രതിയാണ് ജോസ്.
പിടികൂടുമ്പോൾ ഇയാളിൽ നിന്ന് മോഷണത്തിന് ഉപയോഗിക്കുന്ന ഒട്ടേറെ ആയുധങ്ങളും കണ്ടെടുത്തു. മറ്റൊരു മോഷണത്തിന് പദ്ധതി തയാറാക്കി വരികയായിരുന്നു എന്നും പ്രതി പൊലീസിനോട് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി മോഷണം മുതൽ വിറ്റ സേലത്തെ കടകളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. വണ്ടൂർ എസ്ഐ വിഷ്ണു, എഎസ്ഐ മധു കുര്യാക്കോസ്, പ്രത്യേക അന്വേഷണ സംഘത്തിലെ കെ.ടി.ആഷിഫ് അലി, പി.സാബിർ അലി, പി.സജീഷ്, സി.കെ.സജേഷ്, എം.കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.








