ന്യൂഡൽഹി ∙ കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ കടുത്ത നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ഇൻസ്റ്റാഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഉദ്യോഗസ്ഥരെ കേന്ദ്ര സർക്കാർ വിളിച്ചു വരുത്തുകയും കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവരസാങ്കേതികവിദ്യ മന്ത്രി അശ്വിനി വൈഷ്ണവ് ഇതുമായി ബന്ധപ്പെട്ടു നിർദ്ദേശം നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
കുട്ടികളോടുള്ള ലൈംഗികാതിക്രമ ഉള്ളടക്കങ്ങളും പോണോഗ്രഫി വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ഇന്ത്യയിൽ നിലവിൽ കുറ്റകരമാണ്. എന്നിട്ടും ലൈംഗിക ചൂഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരസ്യങ്ങൾ അവരുടെ പ്ലാറ്റ്ഫോമുകളിൽ എങ്ങനെ പ്രത്യക്ഷപ്പെട്ടുവെന്നും ഇത് തടയുന്നതിനായി എന്ത് മുൻകരുതലാണ് സ്വീകരിക്കുന്നതെന്നും കേന്ദ്ര സർക്കാർ വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയുടെ ഉടമസ്ഥരായ മെറ്റയോട് തേടും.
പണം വാങ്ങി കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ വീഡിയോകൾ ഇൻസ്റ്റാഗ്രാമിൽ പ്രചരിപ്പിക്കുന്നുണ്ടെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇൻസ്റ്റാഗ്രാമിലെ ഇത്തരം പരസ്യങ്ങളിൽ ‘റേപ്പ് വീഡിയോ’, ‘ചൈൽഡ് വീഡിയോ’ തുടങ്ങിയ വാക്കുകൾ ഉപയോഗിക്കുകയും കൂടുതൽ വിവരങ്ങൾക്കായി ഉപയോക്താക്കളെ ടെലഗ്രാം ചാനലുകളിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു എന്നതായിരുന്നു റിപ്പോർട്ട്. ഇത്തരം ദൃശ്യങ്ങൾ വെറും 99 രൂപയ്ക്ക് വിൽക്കുന്നുവെന്നും അന്വേഷണത്തിലൂടെ ബിബിസി കണ്ടെത്തിയിരുന്നു.
ഇന്ത്യയിൽ ഒരു വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നിർമിച്ചാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. അക്കൗണ്ട് തുടങ്ങി ദിവസങ്ങൾക്കുള്ളിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടുന്ന ലൈംഗികച്ചുവയുള്ള പരസ്യങ്ങൾ ഫീഡിൽ കാണിച്ചു തുടങ്ങി. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന 30-ഓളം വ്യത്യസ്ത പരസ്യങ്ങളാണ് പ്രത്യക്ഷപ്പെട്ടത്. ഏകദേശം 12 വയസ്സ് തോന്നിക്കുന്ന കുട്ടികൾ ഉൾപ്പെടുന്ന ലൈംഗിക ദൃശ്യങ്ങൾ, 52 വയസ്സുകാരനും 12 വയസ്സുകാരിയും ഉൾപ്പെടുന്ന ചിത്രങ്ങൾ, ലൈംഗികാതിക്രമത്തിന് ഇരയായി കരയുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ ചിത്രം എന്നിവ ഇവയിൽ ചിലതാണ്. എന്നാൽ ഇത്തരം ഉളളടക്കമുളള വിഡിയോകൾ അനുവദിക്കില്ലെന്നാണ് മെറ്റ അതിന്റെ സുരക്ഷാ നയങ്ങളിൽ അവകാശപ്പെടുന്നത്.








