ന്യൂഡൽഹി ∙ നീറ്റ് പരീക്ഷ ക്രമക്കേടിൽ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു. ഗുരുഗ്രാം മെദാന്ത ആശുപത്രിയിൽ കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ഉപവാസം അവസാനിപ്പിച്ചത്. മെദാന്ത ആശുപത്രി കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ ജിതേന്ദ്ര സിങ് സഹായിക്കുന്നതും, ജെ.പി. നഡ്ഡ അദ്ദേഹത്തിന് വെള്ളം നൽകുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു. സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോയും ഈ സമയം അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
‘‘എന്റെ ഉപവാസം അവസാനിപ്പിക്കാൻ കഴിഞ്ഞതിൽ ഞാൻ കൃതജ്ഞതയുള്ളവനും സന്തുഷ്ടനുമാണ്, നന്ദി’’ – കേന്ദ്രമന്ത്രിമാരുടെ കൈകൾ ചേർത്തുപിടിച്ചുകൊണ്ട് വാങ്ചുക് പറഞ്ഞു. ‘‘ഗീതാഞ്ജലി എപ്പോഴും എന്റെ അരികിലുണ്ടായിരുന്നു. നിന്നോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പകരം എന്റെ വികാരങ്ങൾ പ്രകടിപ്പിക്കുന്നു’’ – സോനം വാങ്ചുക് ഭാര്യയോടായി പറഞ്ഞു.
ഉപവാസം അവസാനിപ്പിക്കുന്നതിനു തൊട്ടുമുമ്പ്, കേന്ദ്ര സർക്കാർ വിദ്യാഭ്യാസ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കുകയും ചോദ്യപേപ്പർ ചോർച്ച കേസുകൾ കൈകാര്യം ചെയ്യാൻ ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിക്കുകയും ചെയ്തു. ഇത്തരം കേസുകളിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉറപ്പുനൽകിയിട്ടുണ്ട്. വിദ്യാഭ്യാസ സമ്പ്രദായത്തിലെ പരിഷ്കരണങ്ങളും ചോദ്യപേപ്പർ ചോർച്ചയിലെ ഉത്തരവാദിത്തവും ആവശ്യപ്പെട്ട് ജൂൺ 28നാണ് വാങ്ചുക് നിരാഹാര സമരം ആരംഭിച്ചത്. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് സമരം തുടരുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധക്കാർക്കൊപ്പം ജന്തർ മന്തറിലായിരുന്നു അദ്ദേഹം ഉപവാസം അനുഷ്ഠിച്ചിരുന്നത്.
കഴിഞ്ഞ ശനിയാഴ്ച അദ്ദേഹത്തെ പ്രതിഷേധ സ്ഥലത്തുനിന്ന് മാറ്റി സഫ്ദർജങ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചെങ്കിലും ഉപവാസം അവസാനിപ്പിക്കാൻ അദ്ദേഹം തയാറായില്ല. തുടർന്ന്, സർക്കാർ ആശുപത്രിയിൽ മതിയായ പരിചരണം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ഭാര്യ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കോടതി ഉത്തരവിനെ തുടർന്നാണ് അദ്ദേഹത്തെ മെദാന്ത ആശുപത്രിയിലേക്ക് മാറ്റിയത്.ലഭ്യമായ ആരോഗ്യ വിവരങ്ങൾ പ്രകാരം നിരാഹാര സമരത്തിനിടയിൽ അദ്ദേഹത്തിന് 11 കിലോഗ്രാമിലധികം ഭാരം കുറഞ്ഞിട്ടുണ്ട്.







