ന്യൂഡൽഹി∙ ചോദ്യപേപ്പർ ചോർച്ച വിവാദത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും കോക്രോച്ച് ജനതാ പാർട്ടിയും (സിജെപി) ശക്തമായ പ്രതിഷേധം നടത്തിയതിനു പിന്നാലെയാണു രാജി. അവസാന നിമിഷവും ധർമേന്ദ്ര പ്രധാനെ വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്നു മറ്റൊരു വകുപ്പിലേക്കു മാറ്റാൻ സർക്കാർ ആലോചിച്ചിരുന്നു. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവയ്‌ക്കേണ്ടതില്ല എന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവയ്ക്കാതെ പിന്നോട്ടില്ലെന്നു സമരക്കാരും തീരുമാനമെടുത്തതോടെ സർക്കാരിനു വഴങ്ങേണ്ടിവന്നു. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു രാജിക്കാര്യം പ്രധാൻ അറിയിച്ചത്.
യുവ സുഹൃത്തുക്കളെ, എന്ന് അഭിസംബോധന ചെയ്താണ് ധർമേന്ദ്ര പ്രധാന്റെ സമൂഹമാധ്യമത്തിലെ പോസ്റ്റ് ആരംഭിക്കുന്നത്.
പോസ്റ്റിലെ പ്രധാനഭാഗങ്ങൾ: ‘‘കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി വിദ്യാർഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ പരിഷ്കരണങ്ങൾക്കുമായി പ്രവർത്തിക്കുകയാണ്. ദീർഘവീക്ഷണമുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ് രാഷ്ട്രത്തിന്റെ അടിത്തറ. രാജ്യത്തെ യുവാക്കളുടെ അഭിലാഷങ്ങളെയും വികാരങ്ങളെയും പ്രതീക്ഷകളെയും ഞാൻ മാനിക്കുന്നു. ഇന്ത്യയിലെ യുവതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്നതു നമ്മുടെ പ്രതിബദ്ധതയാണ്.
2026 മേയ് 3 ന് നടന്ന നീറ്റ്-യുജി പരീക്ഷയിൽ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. സർക്കാർ അന്വേഷണം സിബിഐക്ക് കൈമാറി. പരീക്ഷ റദ്ദാക്കി പുനഃപരീക്ഷാ തീയതി പ്രഖ്യാപിച്ചു. ഇതോടൊപ്പം, അടുത്ത വർഷം മുതൽ ഈ പരീക്ഷ പുതിയ രീതിയിൽ നടത്താനും തീരുമാനിച്ചു. 20 ലക്ഷത്തിലധികം വിദ്യാർഥികൾക്കായുള്ള പരീക്ഷ സുഗമമായി നടത്തുക എന്നതായിരുന്നു പ്രധാന മുൻഗണന. 2026 ജൂൺ 21 ന് പരീക്ഷ വിജയകരമായി പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചു.
ആദ്യ ദിവസം മുതൽ തന്നെ പരീക്ഷാ ചോർച്ചയുടെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുത്തു. പരീക്ഷാ മാഫിയ കാരണം ഒരു വിദ്യാർഥിയുടെയും ഭാവി തകരരുത് എന്നും ഒരു വിദ്യാർഥിയോടും അനീതി കാട്ടാൻ അനുവദിക്കില്ലെന്നുമായിരുന്നു എന്റെ തീരുമാനം. എന്നാൽ, ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ചിലർ തടസ്സങ്ങൾ സൃഷ്ടിക്കാനും വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ സംഭവ വികാസങ്ങൾ മനസ്സിനെ വേദനിപ്പിച്ചു. രാജ്യത്തിന്റെ യുവശക്തി തെറ്റിദ്ധാരണകളുടെ വലയിൽ അകപ്പെടാൻ സമ്മതിക്കില്ലെന്നാണ് എന്റെ തീരുമാനം.
ജന്തർ മന്തറിലും രാജ്യത്തുടനീളവും ഉടലെടുത്തിരിക്കുന്ന സാഹചര്യം ദേശവിരുദ്ധ ശക്തികൾ മുതലെടുക്കാതിരിക്കാനും രാജ്യത്തിന്റെ ഐക്യം തകരാതെ നിൽക്കാനും വിദ്യാർഥികളുടെ ഭാവി നിയമപരമായ സങ്കീർണതകളിൽ കുടുങ്ങിപ്പോകാതിരിക്കാനുമാണ് എന്റെ രാജിക്കത്ത് പ്രധാനമന്ത്രിക്ക് നൽകിയത്. രാഷ്ട്രസേവനമാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുൻഗണന. പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിനു കീഴിൽ രാജ്യത്തെ സേവിക്കാൻ ലഭിച്ച അവസരത്തിനു നന്ദി രേഖപ്പെടുത്തുന്നു.’’






