ന്യൂഡൽഹി: വിദ്യാഭ്യാസ മന്ത്രി രാജിവെച്ചതിന് പിന്നാലെ ആഹ്ലാദ പ്രകടനവുമായി സിജെപി സമരവേദി. ‘നമ്മൾ നേടി’, ധർമ്മേന്ദ്ര പ്രധാനെ രാജിവെപ്പിച്ചുവെന്ന് സിജെപി പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ പറഞ്ഞു. ‘സമാധാനപരമായ മാർഗങ്ങളിലൂടെ ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്ന് ഗാന്ധിജിയിൽ നിന്ന് പഠിച്ചു’വെന്ന് കോക്രോച്ച് ജനതാ പാർട്ടി എക്സിൽ കുറിച്ചു. ‘പാറ്റകൾ ജയിച്ചു, ജനാധിപത്യം ജയിച്ചു. യുവാക്കളുടെ സമാധാനപരമായ പോരാട്ടം പാഴാകില്ലെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു’- അഭിജിത് ദീപ്കെ പറഞ്ഞു.
ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ ജന്തർ മന്തറിൽ വൻ തോതിൽ ആഹ്ലാദ പ്രകടനം അരങ്ങേറുകയാണ്. രാജി വാർത്ത അറിഞ്ഞതിന് പിന്നാലെ പ്രതിഷേധക്കാരോട് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ ആഹ്ലാദം പങ്കിട്ടു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ മരണപ്പെട്ട വിദ്യാർഥികളുടെ ചിത്രം പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു സിജെപിയുടെ വിജയാഹ്ലാദം. ഈ വിദ്യാർഥികൾക്ക് കൂടിയുള്ളതാണ് ധർമ്മേന്ദ്ര പ്രധാന്റെ രാജിയെന്നും അഭിജീത് ദീപ്കെ പറഞ്ഞു.
മൂന്ന് ആവശ്യങ്ങളായിരുന്നു സിജെപി പ്രവർത്തകർ കേന്ദ്രത്തിന് മുമ്പിൽ വെച്ചത്. നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് ജീവൻ നഷ്ടപ്പെട്ട വിദ്യാർഥികളുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം, പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരായ എഫ്ഐആർ പിൻവലിക്കണം, ധർമേന്ദ്ര പ്രധാന്റെ രാജി. ഇതിൽ ആദ്യത്തെ രണ്ടെണ്ണത്തിലും കേന്ദ്രം അനുകൂല നിലപാട് ആയിരുന്നു. എന്നാൽ ധർമേന്ദ്ര പ്രധാന്റെ രാജിയിൽ തീരുമാനം ഉണ്ടായിരുന്നില്ല. പ്രതിഷേധം രാജ്യവ്യാപകമാക്കാൻ സിജെപി തുനിഞ്ഞതോടെയാണ് ചർച്ചയ്ക്കു തൊട്ടുമുമ്പായി രാജിവെച്ചത്.






