റിയാദ്: ആഗോള കാലാവസ്ഥയെ വലിയ തോതിൽ സ്വാധീനിക്കുന്ന ‘എൽ നിനോ’ പ്രതിഭാസം കൂടുതൽ ശക്തമായ ഘട്ടത്തിലേക്ക് കടക്കുന്നതായി സൗദി അറേബ്യൻ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സൗദിയിലെ വരും സീസണുകളിലെ താപനിലയിലും മഴ ലഭ്യതയിലും വലിയ വ്യതിയാനങ്ങൾ വരുത്താൻ പോകുന്നതാണ് ഈ കാലാവസ്ഥാ മാറ്റമെന്ന് അതോറിറ്റി വ്യക്തമാക്കി. ഏറ്റവും പുതിയ നിരീക്ഷണങ്ങളനുസരിച്ച് സമുദ്രോപരിതലത്തിലെ താപനില സൂചികയായ ‘നിനോ 3.4’ ഉയർന്ന പരിധിയായ 0.8 ഡിഗ്രി സെൽഷ്യസും കടന്ന് +1.25 ഡിഗ്രി സെൽഷ്യസിൽ എത്തിനിൽക്കുകയാണ്. ഇത് വളരെ ശക്തമായ എൽ നിനോ പ്രതിഭാസത്തിന്റെ ലക്ഷണമാണെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി.
കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തലനുസരിച്ച് അടുത്ത വർഷം തുടക്കം വരെ ഈ കാവാവസ്ഥാ വ്യതിയാനം നീണ്ടുനിൽക്കും. ബന്ധപ്പെട്ട വകുപ്പുകൾക്ക് സുരക്ഷാ മുൻകരുതലുകൾ മുൻകൂട്ടി സ്വീകരിക്കുന്നതിനായാണ് കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകുന്നത്. പസഫിക് സമുദ്രത്തിലെ ഉപരിതല ജലത്തിലുണ്ടാകുന്ന അസാധാരണമായ ചൂടുപിടിക്കലാണ് ‘എൽ നിനോ’ പ്രതിഭാസത്തിന് കാരണം. ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മഴയുടെ അളവിലും കാറ്റിന്റെ ഗതിയിലും താപനിലയിലും വൻ വ്യതിയാനങ്ങൾ സൃഷ്ടിക്കാറുണ്ട്. ഗൾഫ് മേഖലയിലും ഇതിന്റെ ആഘാതം പ്രകടമായേക്കാം.








