ന്യൂഡൽഹി: ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനിടയിൽ ഡ്യൂട്ടിക്കിടെ ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾ ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനം ചർച്ചയായിരിക്കുകയാണ്. നിരവധി കുടുംബങ്ങളാണ് പ്രതിഷേധത്തിനിടയിലെ ഉദ്യോഗസ്ഥരുടെ ദുരനുഭവങ്ങൾ പങ്കുവെച്ചത്. രക്തത്തിൽ കുളിച്ച യൂണിഫോമുമായാണ് ഡ്യൂട്ടിക്ക് ശേഷം തൻറെ പിതാവ് വീട്ടിലെത്തിയിരുന്നതെന്നും ക്രൂരമായ മർദനത്തിനിരയായെന്നുമാണ് ഡൽഹി സബ് ഇൻസ്പെക്ടറുടെ മകൾ വെളിപ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധ സ്ഥലത്ത് പ്രധാന സുരക്ഷാ ബാരിക്കേഡുകൾക്ക് സമീപമായിരുന്നു പിതാവിന്റെ ഡ്യൂട്ടി. പ്രക്ഷോഭത്തിലേക്ക് സാമൂഹ്യവിരുദ്ധർ നുയഞ്ഞുകയറിയെന്ന് പിതാവ് പറഞ്ഞത് അങ്ങേയറ്റം ആശങ്കയുണ്ടാക്കിയെന്നും പ്രതിഷേധത്തിനിടെ പിതാവിനെ വലിച്ചിഴച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും തുടർന്ന് അദ്ദേഹം ആർഎംഎൽ ആശുപത്രിയിൽ നാല് മണിക്കൂറോളം അബോധാവസ്ഥയിൽ കഴിയേണ്ടി വന്നെന്നും യുവതി വെളിപ്പെടുത്തുന്നു. തൻറെ പിതാവിന് പൊലീസിൽ ചേരുന്നതിന് മുൻപ് ഇന്ത്യൻ നാവികസേനയിൽ മറൈൻ കമാൻഡോ ആയി ജോലി ചെയ്തിരുന്നെന്നും വികാരഭരിതയായി യുവതി വെളിപ്പെടുത്തി. ഈ ഉദ്യോഗസ്ഥരുടെയൊന്നും വേദനയോ, കുടുംബത്തിൻറെ ബുദ്ധിമുട്ടുകളോ എവിടെയും ഉന്നയിക്കുന്നില്ലെന്നും അവഗണിക്കപ്പെടുകയാണെന്നും കുടുംബാഗങ്ങൾ ചൂണ്ടിക്കാട്ടി. ചോരയിൽ കുതിർന്ന യൂണിഫോമുമായാട്ടായിരുന്നു വാർത്താസമ്മേളനം. സിജെപി സമരത്തിനിടെ പാർലമെൻറ് സ്ട്രീറ്റിലും കോണാട്ട് പ്ലെയ്സ്, ജന്തർ മന്തർ എന്നിവിടങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരും സമരക്കാരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിൽ പരിക്കേറ്റ ഉദ്യോഗസ്ഥർ ഇപ്പോഴും ചികിത്സയിലാണെന്നായിരുന്നു വാർത്താ സമ്മേളനത്തിൽ കുടുംബാംഗങ്ങൾ ഉന്നയിച്ചത്. പ്രതിഷേധക്കാർ പൂച്ചട്ടികൾ, കല്ലുകൾ, ചെരുപ്പുകൾ എന്നിവ ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചതായും പരിക്കേറ്റ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുടെ ഭാര്യയും ആരോപിച്ചു.
ജൂലൈ 20ന് നടന്ന പ്രതിഷേധത്തിനിടയിൽ 250ലധികം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിറ്റുണ്ട്. 110ലധികം ബാരിക്കേഡുകൾ, 300ൽ അധികം ബോഡി പ്രൊട്ടക്ടറുകൾ, 350ലധികം ഹെൽമെറ്റുകൾ, 50ലധികം ഷീൽഡുകൾ, 25ലധികം സർക്കാർ വാഹനങ്ങൾ എന്നിവ സമരത്തിനിടയിൽ തകർക്കപ്പെട്ടതായുമാണ് റിപ്പോർട്ട്.








