ന്യൂഡൽഹി∙ ഡൽഹി കലാപത്തിനിടെ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥൻ അങ്കിത് ശർമ കൊല്ലപ്പെട്ട കേസിൽ ആം ആദ്മി പാർട്ടി മുൻ കൗൺസിലർ താഹിർ ഹുസൈന് ജീവപര്യന്തം തടവുശിക്ഷ. ഡൽഹി കർകർദൂമ കോടതിയുടേതാണ് വിധി. 2020ലെ ഡൽഹി കലാപത്തിനിടെയാണ് അങ്കിത് ശർമ കൊല്ലപ്പെട്ടത്. കേസിൽ താഹിർ ഹുസൈൻ ഉൾപ്പെടെ 5 പേർ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിട്ടുണ്ട്. 5 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു.
അങ്കിത് ശർമയെ കൊലപ്പെടുത്തിയിട്ടും ക്രൂരത അവസാനിച്ചില്ലെന്നും വെറുപ്പ് തീരാത്തതുപോലെ മൃതദേഹം വലിച്ചിഴച്ച് ഓടയിലിട്ടെന്നും വിധി പറഞ്ഞ അഡീഷണൽ സെഷൻസ് ജഡ്ജി പ്രവീൺ സിങ് പറഞ്ഞു. മറ്റ് നാല് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുണ്ട്. അപൂർവങ്ങളിൽ അപൂർവമായ കേസായി ഇതിനെ പരിഗണിക്കാമെന്നും കോടതി പറഞ്ഞു.
2020 ഫെബ്രുവരി 25നാണ് ഐബി സെക്യൂരിറ്റി അസിസ്റ്റന്റായിരുന്ന അങ്കിത് ശർമ (26) കൊല്ലപ്പെടുന്നത്. ചന്ദ് ബാഗ് പുലിയ, മെയിൻ കരാവൽ നഗർ റോഡ് പരിസരങ്ങളിൽ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ കല്ലേറും അക്രമങ്ങളും നടന്നിരുന്നു. അന്ന് മുൻസിപ്പൽ കൗൺസിലറായിരുന്ന താഹിർ ഹുസൈന്റെ ഓഫിസിനു മുന്നിൽ തടിച്ചു കൂടിയിരുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിക്കവേ താഹിർ ഹുസൈനുൾപ്പെടെയുള്ളവർ ഇദ്ദേഹത്തിനെതിരെ തിരിയുകയായിരുന്നു. തുടർന്ന് ആൾക്കൂട്ട ആക്രമണത്തിൽ അങ്കിത് ശർമ കൊല്ലപ്പെട്ടു.
കത്തികളും കമ്പും ഇരുമ്പുവടികളും കല്ലുകളുമായാണ് അങ്കിത് ശർമയെ ആക്രമിച്ചത്. ശേഷം മൃതദേഹം ഓടയിൽത്തള്ളി. പിറ്റേന്നാണ് മൃതദേഹം കണ്ടെത്തിയത്. കത്തി കൊണ്ടുള്ള 51 മുറിവുകൾ അങ്കിത് ശർമയുടെ ദേഹത്തുണ്ടായിരുന്നു. അതേസമയം, താഹിർ ഹുസൈന് കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെന്നും ആൾക്കൂട്ടത്തിനൊപ്പം നിൽക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു.








