ന്യൂഡൽഹി∙ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള ഭേദഗതി ബില്‍ ചർച്ചകളില്ലാതെ ലോക്സഭ പാസാക്കി. 33 ൽനിന്ന് 37 ആക്കി സുപ്രീംകോടതി ജഡ്ജിമാരുടെ അംഗസഖ്യ വർധിപ്പിക്കുന്ന ബില്ലാണ് ലോക്സഭ കടന്നത്. നീറ്റ് ചോദ്യപേപ്പർ വിവാദവും രാമക്ഷേത്ര കൊള്ളയും ആരോപിച്ചു പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടയിലാണ് ബില്‍ അവതരിപ്പിച്ചത്.
കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്‍വാള്‍ ആമുഖ പ്രസ്താവനയ്ക്കുശേഷം ചെയർ എംപിമാരെ സംസാരിക്കാനായി ക്ഷണിച്ചെങ്കിലും മുദ്രാവാക്യം വിളികൾ തുടർന്നു. ഇതിനിടെ, ശബ്ദവോട്ടോടു കൂടി ബിൽ പാസാക്കുകയായിരുന്നു. ബിൽ പാസാക്കിയതിനു പിന്നാലെ സഭ ഇന്നത്തേക്കു പിരിഞ്ഞു.
ചീഫ് ജസ്റ്റിസ് ഒഴികെയുള്ള മറ്റ് ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കുന്നതിനു വ്യവസ്ഥ ചെയ്യുന്ന 1956 ലെ സുപ്രീം കോർട്ട് (നമ്പർ ഓഫ് ജഡ്ജസ്) ആക്ട്, 1956 ഭേദഗതി ചെയ്യുന്നതിനാണു നിയമനിർമാണം ലക്ഷ്യമിടുന്നത്. ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കുന്നത് സുപ്രീംകോടതിയെ കൂടുതൽ കാര്യക്ഷമമായും ഫലപ്രദമായും പ്രവർത്തിക്കാൻ പ്രാപ്തമാക്കുമെന്നാണു സർക്കാർ അവകാശപ്പെടുന്നത്. ഇതിനു മുന്‍പ് 2019 ലാണ് നിയമഭേദഗതി വരുത്തിയത്.








