ബംഗളൂരു: കർണാടക ഹുൻസൂരിൽ ബാങ്ക് ജീവനക്കാരിയായ യുവതിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്ത നിലയിൽ. കണ്ണൂർ വിലമണ അമ്പലത്തട്ട് ആണ്ടിയൻ വീട്ടിൽ സുധാകരൻ്റെ മകൻ വി. അമലിനെയാണ് (26) മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലിലെ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്ത് ബാങ്കിൽ ജീവനക്കാരനായിരുന്നു ഇയാൾ.
പ്രതിശ്രുത വധുവായ പള്ളിക്കര പൂച്ചക്കാട് കിഴക്കെകരയിലെ കെ. ചന്ദ്രൻ, റീന ദമ്പതികളുടെ മകൾ പി. അനുശ്രീയെ (24) താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വരുന്ന ഡിസംബറിൽ വിവാഹം നടക്കാനിരിക്കെയാണ് ദാരുണ സംഭവം. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. കർണാടക പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.








