മുംബൈ: രാജ്യത്തെ പ്രമുഖ ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളായ ബ്ലിങ്കിറ്റിനും ഇൻസ്റ്റമാർട്ടിനും സെപ്റ്റോയ്ക്കും കനത്ത തിരിച്ചടി. വൃത്തിഹീനമായ സാഹചര്യങ്ങളും ഭക്ഷ്യസുരക്ഷാ വീഴ്ചകളും കണ്ടെത്തിയതിനെ തുടർന്ന് 14 സ്ഥാപനങ്ങളുടെ ലൈസൻസ് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ റദ്ദാക്കി. സംസ്ഥാനത്തുടനീളം നടത്തിയ വ്യാപക പരിശോധനയിൽ ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
സംസ്ഥാനത്തുടനീളമുള്ള 86 ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും അറുപതോളം സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ വീഴ്ച ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ഒരു സ്ഥാപനത്തിന്‍റെ പ്രവർത്തനം പൂർണമായും നിർത്തിവെക്കാനും ഭക്ഷ്യസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ബ്ലിങ്കിറ്റ്, സെപ്റ്റോ എന്നിവയുടെ അഞ്ചും ഇൻസ്റ്റമാർട്ടിന്‍റെ രണ്ടും സ്ഥാപനങ്ങളുടേതാണ് ലൈസൻസ് റദ്ദാക്കിയത്.
വിവിധ ഗോഡൗണുകളിലും നിർമാണശാലകളിലും നടത്തിയ പരിശോധനകളിൽ ചത്ത പാറ്റ, പല്ലികൾ, മറ്റ് ഇഴജന്തുക്കളുടെ അവശിഷ്ടങ്ങൾ തുടങ്ങി വൃത്തിഹീനമായ സാഹചര്യവും ഭക്ഷ്യസുരക്ഷാ വീഴ്ചയും ശ്രദ്ധയിൽ പെട്ടെന്ന് ഭക്ഷ്യസുരക്ഷാ അധികൃതർ അറിയിച്ചു. അവശ്യമായ താപനിലയിലേക്കാൾ ഉയർന്ന നിലയിലാണ് പലയിടങ്ങളിലേയും ചില്ലറുകൾ പ്രവർത്തിക്കുന്നതെന്നും അധികൃതർ പറഞ്ഞു. മുംബൈയിലെ മാലാഡ്, ഘാട്കോപ്പർ, ബാന്ദ്ര, അന്ധേരി, പൂനെ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് പ്രധാനമായും ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്.
ചിലയിടങ്ങളിലെങ്കിലും കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചതായും കണ്ടെത്തി. ജീവനക്കാർ മാസ്ക്, ഗ്ലവ്സ് തുടങ്ങിയ ധരിക്കാതെ ജോലിയിലേർപ്പെടുന്നുണ്ടെന്നും ജീവനക്കാരുടെ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ പലതും ലഭ്യമല്ലെന്നും മാലിന്യ സംസ്കരണ പ്രശ്നങ്ങൾ ഒട്ടുമിക്കയിടങ്ങളിലും നിലനിൽക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. ഇതേത്തുടർന്നാണ് കർശനമായ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
ഇത് കൂടാതെ, ഫിലിം സിറ്റിയിലെ ബോളിവുഡ് കഫേയിലും എഫ്ഡിഎ റെയ്ഡ് നടത്തിയിരുന്നു. ഇവിടെയും ഈച്ച ശല്യവും ഡ്രെയിനേജ് പ്രശ്നങ്ങളും കണ്ടെത്തിയതിനെ തുടർന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ട് പ്രകാരം നടപടിയെടുത്തിട്ടുണ്ട്.








