മുംബൈ∙ മഹാരാഷ്ട്രയിലെ ബീഡ് ജില്ലാ ആശുപത്രിയിൽ ചികിത്സപ്പിഴവെന്ന് ആരോപണം. പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ശരീരത്തിനുള്ളിൽ ആശുപത്രി ഉപകരണങ്ങൾ മറന്നുവച്ചെന്നാണ് പരാതി. സന്ധ്യ ഗയ്ക്‌വാർഡ് (19) എന്ന യുവതിയുടെ ശരീരത്തിലാണ് ശസ്ത്രയ്ക്കിടെ സർജിക്കൽ ഗ്ലൗസും ടിഷ്യു വൈപ്പുകളും മറന്നുവച്ചത്.
ഓഗസ്റ്റ് ഒന്നാം തീയതിയാണ് യുവതി പ്രസവത്തിനായി ആശുപത്രിയിൽ എത്തിയത്. സിസേറിയൻ കഴിഞ്ഞ് 4 ദിവസത്തിന് ശേഷം യുവതി ആശുപത്രി വിട്ടു. എന്നാൽ കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവതിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വച്ച് നടത്തിയ സ്കാനിങ്ങിലാണ് ആശുപത്രി ഉപകരണങ്ങൾ വയറ്റിലുള്ളതായി കണ്ടെത്തിയത്. പിന്നാലെ പുണെയിലെ മറ്റൊരു ആശുപത്രിയിൽ വച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി വയറ്റിനുള്ളിൽ മറന്നുവച്ച സർജിക്കൽ ഗ്ലൗസുകളും ടിഷ്യു വൈപ്പുകളും നീക്കം ചെയ്തു.
സംഭവത്തിൽ ജില്ലാ ആശുപത്രിക്കെതിരെ യുവതിയുടെ കുടുംബം രംഗത്തെത്തി. യുവതിയുടെ ആരോഗ്യനില വളരെ മോശമാണെന്നും കുഞ്ഞിനെ പോലും പിടിക്കാനാകുന്നില്ലെന്നും ഭർത്താവ് പറഞ്ഞു. യുവതിയുടെ കുടുംബത്തിന്റെ ആരോപണത്തിന് പിന്നാലെ ആശുപത്രി അധികൃതർ അന്വേഷണം തുടങ്ങി.








