ചെന്നൈ∙ കോളജ് വിദ്യാർഥികൾ സമരങ്ങളിൽ പങ്കെടുക്കുന്നത് തടയുന്നതു ലക്ഷ്യമിട്ടുള്ള വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട്. കോളജ് വിദ്യാർഥികൾ രാഷ്ട്രീയ പാർട്ടികൾ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിലും ഉപരോധങ്ങളിലും പങ്കെടുക്കാതിരിക്കാൻ സർക്കാർ കോളജുകൾ പൊലീസ്, ജില്ലാ ഭരണകൂടം എന്നിവരുമായി ചേർന്നു പ്രവർത്തിക്കണമെന്ന ഉത്തരവാണ് വിജയുടെ ടിവികെ സർക്കാർ ഇന്നു പിൻവലിച്ചത്.
ഉത്തരവിനെതിരെ എസ്എഫ്ഐ ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ കടുത്ത എതിർപ്പുന്നയിച്ചിരുന്നു. ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് കോളജിയേറ്റ് എജ്യൂക്കേഷനു മുന്നിൽ എസ്എഫ്ഐ പ്രതിഷേധം നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ഉത്തരവ് പിൻവലിച്ചത്. ഓഗസ്റ്റ് 17നാണ് ഡയറക്ടറേറ്റ് ഓഫ് കോളജിയേറ്റ് എജ്യൂക്കേഷൻ വിവാദ ഉത്തരവ് പുറത്തിറക്കിയത്.
പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിൽനിന്ന് കുട്ടികളെ തടയാനും പ്രക്ഷോഭങ്ങളിലെ അവരുടെ പങ്ക് നിരീക്ഷിക്കാനും ഉന്നത വിദ്യാഭ്യാസ വകുപ്പും പൊലീസും ജില്ലാ ഭരണകൂടവും ചേർന്ന് പ്രവർത്തിക്കണമെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു. ഇടതു പാർട്ടികൾ, തമിഴ്നാട് കോക്രോച്ച് ജനത പാർട്ടി എന്നിവയുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങളെക്കുറിച്ചും ഉത്തരവിൽ എടുത്തു പറഞ്ഞിരുന്നു.
ഉത്തരവ് പിൻവലിച്ചത് വിദ്യാർഥികളുടെ ജനാധിപത്യപരമായ അവകാശങ്ങളുടെ വിജയമാണെന്ന് എസ്എഫ്ഐ പ്രതികരിച്ചു.








