കഠ്മണ്ഡു ∙ നേപ്പാളിനെ പിടിച്ചുലച്ച മിന്നൽ പ്രളയത്തിൽ മരണത്തിന്റെ വക്കിൽനിന്നും പടികൾ ഓടിക്കയറി ജീവൻ രക്ഷിച്ച് യുവതി. ഇന്ത്യൻ വംശജരായ ദമ്പതികൾ നേപ്പാളിലെ റസുവ ജില്ലയിലൂടെ ബസിൽ യാത്ര ചെയ്യുമ്പോഴാണ് അപകടം നേരിൽ കണ്ടത്. നേപ്പാളി ഗ്രാമമായ തിമുറയിലൂടെ ബസിൽ യാത്ര ചെയ്യുമ്പോൾ തൊട്ടുമുന്നിൽ വൻമതിൽ പോലെ വെള്ളം പാഞ്ഞുകയറുന്നത് നേരിൽ കണ്ടു. മരണം മുന്നിൽ കണ്ട നിമിഷം നിമിഷങ്ങൾക്കകം ബസിൽനിന്നും ഇറങ്ങി തൊട്ടടുത്തുള്ള 500 പടികൾ ഓടിക്കയറിയാണ് അഞ്ജനയും ഭർത്താവ് പട്ടാഭിരാമനും ജീവൻ രക്ഷിച്ചത്.
“ഞാൻ മരിക്കുമെന്ന് എനിക്കറിയാമായിരുന്നു” എന്നാണ് നേരിൽ കണ്ട ദുരന്ത നിമിഷത്തെ കുറിച്ച് സിബിഎസിനു നൽകിയ അഭിമുഖത്തിൽ അഞ്ജന പറയുന്നത്. എന്നാൽ തൊട്ടടുത്തു കണ്ട പടികൾ ഓടിക്കയറി മരണത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ഓടുമ്പോൾ ഭർത്താവ് പട്ടാഭിരാമനും ഒപ്പമുണ്ടെന്ന് ഉറപ്പാക്കി. യുഎസിലെ സാൻ ഫ്രാൻസിസ്കോയിൽ താമസിക്കുന്ന ഇന്ത്യൻ വംശജരായ ദമ്പതികൾ ആദ്യമായിട്ടാണ് നേപ്പാളിലേക്ക് യാത്ര ചെയ്തത്. ടിബറ്റ് സന്ദർശനമായിരുന്നു ഇവരുടെ ലക്ഷ്യം.
60 മുതൽ 70 അടി വരെ ഉയരത്തിലാണ് വെള്ളം ബസിനു നേർക്കു വന്നത്. ആദ്യം എന്താണ് മുന്നിൽ കാണുന്നതെന്ന് മനസ്സിലായില്ലെന്നും യുവതി പറഞ്ഞു. പടികൾ കയറി ഓടുമ്പോഴും തൊട്ടടുത്തുള്ള കെട്ടിടങ്ങളും വീടുകളും തകർന്നുവീഴുന്നതും ആളുകൾ നിലവിളിക്കുന്നതും കരയുന്നതും കണ്ടെന്നും അഞ്ജന പറയുന്നു. പടികൾ കയറി ചെന്നത് മലയുടെ മുകളിലേക്കാണ്. ഇത്രയും ഉയരത്തിൽ, തങ്ങൾ എങ്ങനെ കയറിയെന്ന് അറിയില്ലെന്നും അഭിമുഖത്തിൽ അഞ്ജന രാജ പറയുന്നു. അപകടദിവസം രാത്രി പ്രദേശത്തുള്ള ഒരു തൊഴുത്തിലാണ് ദമ്പതികൾ കഴിഞ്ഞത്. അടുത്തദിവസമാണ് രക്ഷാസംഘമെത്തി സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോയത്.








