തൃശൂർ / കോട്ടയം ∙ യുഎസിലെ കലിഫോർണിയയിലെ മിൽപീറ്റസിൽ ഒരേ അപ്പാർട്മെന്റ് സമുച്ചയത്തിൽ താമസിക്കുന്ന രണ്ടു മലയാളി യുവതികൾ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ കാരണം അജ്ഞാതമായി തുടരുന്നു. തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് ഹരിദാസിന്റെയും സുഷമയുടെയും മകൾ അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്‌ൻ 22 മറ്റത്ത് വീട്ടിൽ ജിജി മാത്യുവിന്റെയും പരേതയായ ബെസ്സി ജി.മാത്യുവിന്റെയും മകൾ ആൻ മേരി മാത്യു (40) എന്നിവരാണു കൊല്ലപ്പെട്ടത്. സംഭവത്തിൽ അതേ അപ്പാർട്മെന്റിൽ താമസിക്കുന്ന ഇവരുടെ സുഹൃത്തായ കോട്ടയം മൂന്നിലവ് സ്വദേശിനി അനിലയെ (32) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അപ്പാർട്മെന്റിന്റെ പാർക്കിങ് സ്ഥലത്ത് അഞ്ജനയെ അനില കാറിടിപ്പിച്ചതിനു ദൃക്സാക്ഷികളുണ്ടെന്നു പൊലീസ് അറിയിച്ചു. ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു കിടക്കുന്ന നിലയിലായിരുന്നു ആനിന്റെ ശരീരം കാണപ്പെട്ടത്. ഡിക്സൺ ലാൻഡിങ് റോഡിൽ മിൽക്രീക്ക് അപ്പാർട്മെന്റ്സിലായിരുന്നു മൂന്നു യുവതികളും കുടുംബസമേതം താമസം. മൂവരും അടുത്ത സുഹൃത്തുക്കളായിരുന്നെന്നു ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ദിവസം ഓണാഘോഷത്തിൽ ഒന്നിച്ചു പങ്കെടുക്കുകയും തിയറ്ററിൽ ഒന്നിച്ചു സിനിമ കാണാൻ പോകുകയും ചെയ്തിരുന്നു. എന്നാൽ, വെള്ളിയാഴ്ച ഉച്ചയ്ക്കു 12 മണിയോടെ അപ്പാർട്മെന്റിന്റെ പാർക്കിങ് ഏരിയയിൽ നീല നിറത്തിലുള്ള എസ്‍യുവി ഒരു യുവതിയെ ഇടിച്ചുവീഴ്ത്തിയ ശേഷം കടന്നുകളയുന്നതു ദൃക്സാക്ഷികൾ കണ്ടിരുന്നു. വണ്ടിയോടിച്ചതും സ്ത്രീയാണെന്നു താമസക്കാർ മിൽപീറ്റസ് പൊലീസിനെ അറിയിച്ചു. പൊലീസ് എത്തുമ്പോൾ അഞ്ജനയെ സംഭവസ്ഥലത്തു മരിച്ചനിലയിൽ കണ്ടെത്തി. സമീപത്തെ മറ്റൊരു കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയിൽ നീല എസ്‍യുവി മുൻഭാഗം തകർന്ന നിലയിൽ കിടക്കുന്നതും പൊലീസ് കണ്ടെത്തി. വണ്ടിയോടിച്ച അനിലയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
അഞ്ജന കൊല്ലപ്പെട്ടതറിഞ്ഞ് ആനിന്റെ ഭർത്താവ് കോട്ടയം ചിങ്ങവനം പള്ളത്ര വീട്ടിൽ ജേക്കബ് ഫ്ലാറ്റിലെത്തി നോക്കുമ്പോഴാണ് കുത്തേറ്റു ചോര വാർന്ന് ആൻ മരിച്ചുകിടക്കുന്നതു കാണുന്നത്. പിതാവിന്റെ 70–ാം ജന്മദിന ആഘോഷത്തിന് ജൂൺ അവസാന വാരം ആൻ മേരി നാട്ടിലെത്തി മടങ്ങിയിരുന്നു. യുഎസിലെ സ്കൂളിൽ കംപ്യൂട്ടർ അധ്യാപികയാണ്. ആൻട്രീസ (12), അലീസ (5) എന്നിവരാണ് മക്കൾ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ 2 ആഴ്ചയിലധികം വേണ്ടി വരുമെന്നും അക്രമ സംഭവത്തെ കുറിച്ച് കൂടുതൽ അറിയില്ലെന്നും പിതാവ് ജിജി പറഞ്ഞു. സിൻഡിക്കേറ്റ് ബാങ്ക് മുൻ ഉദ്യോഗസ്ഥനാണ് ജിജി.
ആദ്യം ആനിനെ കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ പുറത്തേക്കു വിളിച്ചുവരുത്തി കാറിടിപ്പിച്ചതാകാം എന്ന വിവരമാണ് അഞ്ജനയുടെ ബന്ധുക്കൾക്കു ലഭിച്ചത്. അഞ്ജനയുടെ ഭർത്താവ് പീച്ചി വിലങ്ങന്നൂർ സ്വദേശി വിജീഷ് കലിഫോർണിയയിൽ സോഫ്റ്റ്‍വെയർ എൻജിനീയറാണ്. അഞ്ജന അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. മകൾ ആറുവയസ്സുകാരി വാമിക. 2021ലാണ് അഞ്ജനയും കുടുംബവും കലിഫോർണിയയിലെത്തുന്നത്. 2023ൽ ആണ് അവസാനമായി മണ്ണുത്തിയിലെ വീട്ടിലെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിയതായി അഞ്ജനയുടെ ബന്ധുക്കൾ അറിയിച്ചു.








