കൊൽക്കത്ത ∙ ബംഗാളിൽ കോളജ് അധ്യാപകനെ വിദ്യാർഥികൾ ചെരുപ്പുമാല അണിയിച്ചും ചൂലു കൊണ്ട് അടിച്ചും നടത്തിച്ചു. ബംഗാളിലെ ഗോബർദംഗ ഹിന്ദു കോളജിലെ താൽക്കാലിക അധ്യാപകനെയാണ് ലൈംഗിക പീഡനം ആരോപിച്ച് വിദ്യാർഥികൾ ചെരിപ്പ് മാല അണിയിച്ച് പരേഡ് ചെയ്യിച്ചത്. അധ്യാപകന്റെ മുഖത്ത് ചീമുട്ട എറിയുകയും ചെയ്തു. പരേഡിനു ശേഷം അധ്യാപകനെ വിദ്യാർഥികൾ പൊലീസിനു കൈമാറി.
ഭൂമിശാസ്ത്ര വിഭാഗത്തിൽ അധ്യാപകനായിരുന്ന സന്ദീപ് ദത്തയെയാണ് വിദ്യാർഥിനിയുടെ പരാതിയെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഫോണിലൂടെ മോശമായി സംസാരിക്കുകയും അനുചിതമായി പെരുമാറുകയും ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു. വീട്ടിൽ വന്നാൽ സൗജന്യമായി ട്യൂഷൻ നൽകാമെന്നും അധ്യാപകൻ വിദ്യാർഥിനിക്ക് വാഗ്ദാനം നൽകി. വീട്ടിൽ വരാൻ വിസമ്മതിച്ചാൽ പരാജയപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർഥിനി പരാതിയിൽ പറയുന്നു. തുടർന്ന് ഗോബർദംഗ പൊലീസ് സ്റ്റേഷനിലാണ് പെൺകുട്ടി പരാതി നൽകിയത്.
പൊലീസിൽ പരാതി നൽകിയതിനൊപ്പം കോളജിലെ സീനിയർ വിദ്യാർഥികളോടും യുവതി അധ്യാപകന്റെ പ്രവൃത്തികൾ പറഞ്ഞു. ഇതോടെയാണ് വിദ്യാർഥികൾ അധ്യാപകനെ ചൂൽ കൊണ്ട് അടിക്കുകയും ചെരുപ്പുമാല ധരിപ്പിച്ച് പരേഡ് ചെയ്യിക്കുകയും ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.





