ന്യൂഡൽഹി ∙ ഇന്ത്യയിൽ ഇന്ന് ഡിഗ്രി സർട്ടിഫിക്കറ്റുകൾക്ക് ഒരു വിലയുമില്ലാതായി മാറിയിരിക്കുകയാണെന്നും ഉയർന്ന വിദ്യാഭ്യാസം നേടിയിട്ടും യുവാക്കൾക്ക് ജോലികൾ ലഭിക്കുന്നില്ലെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന ‘ഛാത്രോം കി ഗൂഞ്ച്’ (വിദ്യാർഥികളുടെ ശബ്ദം) എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ 40 കോടിയോളം വരുന്ന യുവാക്കളാണ് ഈ രാജ്യത്തിന്റെ ഏറ്റവും വലിയ കരുത്തെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. അമേരിക്കയെക്കുറിച്ചും ചൈനയെക്കുറിച്ചും റഷ്യയെക്കുറിച്ചുമൊക്കെ ആളുകൾ ഒരുപാട് സംസാരിക്കാറുണ്ടെങ്കിലും രാജ്യത്തെ യുവാക്കൾക്ക് തുല്യരായി ലോകത്ത് മറ്റാരുമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രാജ്യത്തെ നിലവിലെ വിദ്യാഭ്യാസ യോഗ്യതകളുടെ മൂല്യത്തകർച്ചയിൽ അദ്ദേഹം കടുത്ത ആശങ്ക രേഖപ്പെടുത്തി.
ഡിഗ്രി സർട്ടിഫിക്കറ്റുകൾ കൊണ്ട് ഇന്ന് പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ല. കാരണം അത് യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കുന്നില്ല. ഇന്ത്യയിൽ ഇന്ന് തൊഴിൽ ലഭിക്കാനുള്ള എല്ലാ വാതിലുകളും അടഞ്ഞിരിക്കുകയാണ്. സാധാരണക്കാരായ ജനങ്ങളുടെ ഡാറ്റ ബലമായി പിടിച്ചെടുത്ത് വൻകിട കോർപ്പറേറ്റ് കമ്പനികൾക്ക് കൈമാറുന്നു. അതിനുശേഷം നിങ്ങളോട് റീലുകളും മറ്റ് ഉള്ളടക്കങ്ങളും നിർമിക്കാൻ ആവശ്യപ്പെടുന്നു. എന്നാൽ ഒരു കാര്യം ഓർക്കുക, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ലഹരിയാണ് സമൂഹമാധ്യമ റീലുകൾ. ഇതെല്ലാം കഴിഞ്ഞിട്ട് യുവാക്കളോട് ബ്ലിങ്കിറ്റിലും ഊബറിലും പോയി ജോലി ചെയ്യാൻ പറയുന്നു. നിങ്ങൾ കൂലിപ്പണി ചെയ്യണം, റീലുകൾ ഉണ്ടാക്കണം, പക്ഷേ ഈ രാജ്യത്ത് നിങ്ങൾക്ക് മാന്യമായ ഒരു ജോലി നൽകില്ലെന്നാണ് അധികാരികളുടെ നിലപാടെന്നും രാഹുൽഗാന്ധി കുറ്റപ്പെടുത്തി. കനത്ത മഴയെത്തുടർന്ന് കെപി ഗ്രൗണ്ടിൽ വെള്ളക്കെട്ടും ചെളിയും രൂപപ്പെട്ടിട്ടും അത് വകവയ്ക്കാതെ ആയിരക്കണക്കിന് വിദ്യാർഥികളും മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്ന ഉദ്യോഗാർഥികളുമാണ് രാഹുൽ ഗാന്ധിയുടെ പ്രസംഗം കേൾക്കാൻ തടിച്ചുകൂടിയത്.








