ലഖ്നൌ: ജയിലിൽ കഴിയുന്ന യുവാവിനെ സന്ദർശിക്കാൻ എത്തിയ പ്രായപൂർത്തി ആവാത്ത പെൺകുട്ടിയുടെ കയ്യിലുള്ളത് കണ്ടപ്പോൾ ജയിൽ ജീവനക്കാർ ആദ്യമൊന്ന് ഞെട്ടി. അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി കേട്ട് ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായി ഉദ്യോഗസ്ഥർ. ഉത്തർപ്രദേശിലെ ഗോണ്ടയിലുള്ള ഡിവിഷണൽ ജയിലിൽ വ്യാഴാഴ്ച സംഭവം. ജയിലിൽ കിടക്കുന്ന കാമുകനായ ഹർഷു കശ്യപിനെ കാണാനാണ് പെൺകുട്ടിയും മറ്റൊരാളും കൂടി എത്തിയത്.
ജയിലിന് പുറത്തുള്ള സുരക്ഷ പരിശോധനയിലാണ് പെൺകുട്ടിയുടെ കയ്യിൽ നിന്ന് 10 വെടിയുണ്ടകളും വ്യാജ ആധാർ കാർഡും പണവും പിടിച്ചെടുത്തത്. ആധാർ കാർഡിലെ പേരും ഉദ്യോഗസ്ഥരോട് പറഞ്ഞ പേരും തമ്മിലുള്ള വൈരുധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥർ കാര്യമായി പെൺകുട്ടിയെ പരിശോധിച്ചത്. പോക്കറ്റിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. എന്തിനാണ് വെടിയുണ്ട കൊണ്ടുവന്നത് എന്ന് ചോദിച്ചപ്പോഴാണ് പെൺകുട്ടി ആ സത്യം വെളിപ്പെടുത്തിയത്.
‘ അച്ഛനൊരു ക്ഷിപ്രകോപിയാണ്. ഞാൻ ജയിലിൽ വന്ന് കാമുകനെ കണ്ടെന്ന കാര്യം അറിഞ്ഞാൽ അരുതാത്തത് എന്തെങ്കിലും സംഭവിച്ചേക്കും. അതുകൊണ്ട് മുൻ കരുതലായി അച്ഛന്റെ തോക്കിലെ വെടിയുണ്ടകൾ ഞാൻ എടുത്ത് പോരുകയായിരുന്നു എന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്. അച്ഛന്റെ ലൈസൻസുള്ള തോക്കിലെ വെടിയുണ്ടകളാണെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടന്നു വരികയാണെന്നും ജയിലർ അഫ്താബ് ആലം അൻസാരി പ്രസ്താവനയിൽ വ്യക്തമാക്കി.








