ബെംഗളൂരു∙ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് പാതയിലെ ബിഡദിയിൽ കഴിഞ്ഞ ശനിയാഴ്ച കേരള ആർടിസി ബസ് അപകടത്തിൽപെട്ടതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച രാത്രി കാസർകോട്ടേക്കുള്ള ഡീലക്സ് ബസിന് നേരെ ബിഡദിയിൽ രാത്രി ബൈക്കിലെത്തിയ സംഘം മുട്ടയെറിഞ്ഞ് അപകടമുണ്ടാക്കാൻ ശ്രമിച്ച സാഹചര്യത്തിലാണ് ആദ്യത്തെ അപകടത്തിലും അട്ടിമറി സാധ്യത സംശയിക്കുന്നത്. അന്ന് അപകടത്തിൽപെട്ട ബസിന് സമീപവും മുട്ടയുടെ അവശിഷ്ടം കണ്ടെത്തിയിരുന്നു.
അപകടം സൃഷ്ടിച്ച ശേഷം രക്ഷാപ്രവർത്തനത്തിന്റെ മറവിൽ കൊള്ള നടത്തുക ഈ മേഖലയിൽ പതിവാണ്. കേരള ആർടിസി ചീഫ് മാനേജിങ് ഡയറക്ടർ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ബത്തേരി ഡിപ്പോ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് എത്തി പരാതി കൈമാറി. ഡ്രൈവറുടെ കാഴ്ച തടസ്സപ്പെട്ട് അപകടമുണ്ടാകാനുള്ള സാഹചര്യം അന്വേഷിക്കണമെന്ന് കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി സി.പി.ജോൺ നിർദേശം നൽകിയിരുന്നു.
സംഭവം കർണാടക സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പറഞ്ഞു. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്കുള്ള കെഎസ്ആർടിസിയുടെ ഡീലക്സ് ബസ് ബിഡദി ആവരഗരെയ്ക്ക് സമീപം നിയന്ത്രണം വിട്ട് സൂചനാ ബോർഡിലിടിച്ച് മറിയുകയായിരുന്നു. ഡ്രൈവറും കണ്ടക്ടറും മരിക്കുകയും 20 യാത്രക്കാർക്ക് പരുക്കേൽക്കുകയും ചെയ്തു. കാര്യമായി പരുക്കേറ്റ 3 പേർ ഇപ്പോഴും ചികിത്സയിലാണ്. സർവീസ് റോഡുകളടക്കം 10 വരിയുള്ള എക്സ്പ്രസ് വേയിൽ ബസ് അതി വേഗത്തിലായിരുന്നുവെന്നാണ് കേരള ആർടിസി നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. കാഴ്ച തടസ്സപ്പെട്ടാൽ പെട്ടെന്ന് അപകടത്തിൽപ്പെടാനുള്ള സാധ്യതയിലേക്ക് ഇതും വിരൽചൂണ്ടുന്നു.








