പുണെ∙ മഹാരാഷ്ട്രയിലെ പുണെ ജില്ലയിൽ ഒൻപതു വയസുകാരിയെ ബലാത്സംഗത്തിനിരയാക്കിയശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ അയൽവാസിയായ സാഹിർ ഖൈരെ (25) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് നാട്ടുകാരും കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബാംഗങ്ങളും പുണെ–നാസിക് ദേശീയപാത ഉപരോധിച്ചു.
കർഷക കുടുംബത്തിലെ അംഗമായ നാലാം ക്ലാസ് വിദ്യാർഥിനിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. അസുഖത്തെത്തുടർന്ന് കുട്ടി ചൊവ്വാഴ്ച സ്കൂളിൽ പോയിരുന്നില്ല. കുട്ടികളുടെ മാതാപിതാക്കൾ ഉച്ചയ്ക്കുശേഷം വീട്ടിലുണ്ടാവില്ലെന്നു മനസിലാക്കി പ്രതി കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയശേഷം കൊലപ്പെടുത്തുകയായിരുന്നു എന്നു പൊലീസിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. രക്ഷിതാക്കൾ തിരിച്ചെത്തിയപ്പോൾ കുട്ടിയെ വീട്ടിൽ കാണാത്തതിനെ തുടർന്നു പരിസരത്തെല്ലാം അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഇവർ പൊലീസിനെ സമീപിച്ചു. പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലും പ്രതി ഒപ്പം ചേർന്നിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംശയാസ്പദമായ സാഹചര്യത്തിൽ സൈക്കിളിൽ പോകുന്ന സാഹിലിന്റെ ദൃശ്യം ലഭിച്ചത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഇതിനുപിന്നാലെ കുട്ടിയുടെ മൃതദേഹം ഗ്രാമത്തിലെ അരുവിക്ക് സമീപമുള്ള മരച്ചുവട്ടിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.
സംഭവം അതീവ ദുഃഖകരമാണെന്നും മനുഷ്യരാശിക്കുതന്നെ അപമാനമാണെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സുനേത്ര അജിത് പവാർ പറഞ്ഞു. കേസ് ഫാസ്ട്രാക്ക് കോടതി കേൾക്കണമെന്നും അവർ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് ആവശ്യപ്പെട്ടു.








