മാസാമാസം കൃത്യമായ ശമ്പളം, സ്വന്തമായി സേവിങ്സ്, ഇഎംഐ ഇല്ലാതിരിക്കുക ഇതിനെയൊക്കെയാണ് നമ്മളിൽ പലരും സാമ്പത്തിക സുരക്ഷിതത്വം എന്ന് വിളിക്കുന്നത് അല്ലേ? എന്നാൽ ഇതൊക്കെ ഉണ്ടായിട്ടും മാസം 1.8 ലക്ഷം രൂപ സമ്പാദിച്ചിട്ടും ഒരു ഹോസ്പിറ്റൽ കേസ് വന്നതോടെ പണമടയ്ക്കാൻ കഴിയാതെ വന്ന ദുരവസ്ഥ പങ്കുവെക്കുകയാണ് ബംഗളൂരുവിൽ നിന്നൊരു ടെക്കി.
‘മാസം 1.8 ലക്ഷം രൂപ സമ്പാദിച്ചിട്ടും ഒരു ഐസിയു കേസ് വന്നപ്പോൾ താൻ എത്രത്തോളം പാവപ്പെട്ടവനാണെന്ന് മനസിലായി’ എന്ന തലക്കെട്ടിൽ റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.
പ്രതിമാസം 80,000 രൂപ എസ്ഐപി വഴി നിക്ഷേപിച്ചിരുന്ന താൻ സാമ്പത്തികമായി വളരെ മുന്നിലാണെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, പിതാവിന് പെട്ടന്നുണ്ടായ ആരോഗ്യ പ്രശ്നം കാരണം ഐസിയുവിൽ പ്രവേശിപ്പിക്കുന്നതിനായി അപ്രതീക്ഷിതമായി 2.5 ലക്ഷം രൂപ മുൻകൂറായി അടയ്ക്കേണ്ടി വന്നു. എന്നാൽ ആ സമയത്ത് തന്റെ ക്രെഡിറ്റ് കാർഡ് പരിധി ലാപ്ടോപ്പ് പിടിച്ചതിലൂടെ തീർന്നിരുന്നു. സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ ആകെയുണ്ടായിരുന്നത് 32,000 രൂപ മാത്രമായിരുന്നു.
മ്യൂച്വൽ ഫണ്ടുകളിലെ പണം പെട്ടെന്ന് പിൻവലിക്കാൻ സാധിക്കുമായിരുന്നില്ല. ഇൻഷുറൻസ് നടപടികളുടെ താമസം കാരണം കയ്യിലുണ്ടായിരുന്ന സ്വന്തം പണം പോലും ആ സമയത്ത് ആശുപത്രിയിൽ നൽകാൻ കഴിയാത്ത അവസ്ഥയിലായി. പണം നൽകാൻ നിവൃത്തിയില്ലാതെ താൻ ആശുപത്രിയിലെ ഇടനാഴിയിലിരുന്ന് ഗൂഗിൾ പേ വഴി കടം വാങ്ങാനായി അർദ്ധരാത്രി 1:30 വരെ താൻ ബന്ധുക്കളേയും സുഹൃത്തുക്കളേയും വിളിച്ചിരുന്നതായും യുവാവ് സങ്കടത്തോടെ പോസ്റ്റിൽ പറയുന്നു. ഉയർന്ന വരുമാനവും കയ്യിൽ പണമുണ്ടായിരിക്കുന്നതും രണ്ടാണ്. എത്ര വലിയ ശമ്പളമുണ്ടെങ്കിലും അടിയന്തിര ഘട്ടത്തിൽ കയ്യിൽ എടുക്കാൻ പണമില്ലെങ്കിൽ ആ വരുമാനത്തിന് യാതൊരു മൂല്യവുമില്ലെന്നും യുവാവ് പോസ്റ്റിൽ കൂട്ടിച്ചേർക്കുന്നു.








