ബെംഗളൂരു∙ സാധാരണക്കാരനെപ്പോലെ ട്രോളി ബാഗും കയ്യിൽ പിടിച്ച് ചെവിയിൽ ഒരു ഇയർ പോഡും വച്ച് ബെംഗളൂരു മെട്രോ ട്രെയിനിൽനിന്ന് യാത്ര ചെയ്യുന്നത് ഇന്ത്യയുടെ മുൻ തീപ്പൊരി പേസറും ഐസിസിയുടെ മാച്ച് റഫറിയുമാണ്. സാക്ഷാൽ ജവഗൽ ശ്രീനാഥ്. ബെംഗളൂരു നഗരത്തിലെ തിരക്കേറിയ ജീവിതത്തിനിടെയാണ് കാർ യാത്ര ഒഴിവാക്കി ശ്രീനാഥ് മെട്രോ തിരഞ്ഞെടുത്തത്.
സൂപ്പർ താരത്തെ തിരിച്ചറിഞ്ഞ ചിലർ ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെ നിമിഷങ്ങൾക്കകമാണ് താരത്തിന്റെ മെട്രോ ചിത്രങ്ങൾ വൈറലായത്. മെട്രോയിൽ ശ്രീനാഥിനെ കണ്ടാൽ ഒരു സ്വകാര്യ സ്കൂളിലെ അധ്യാപകനാണെന്നേ, 99 ശതമാനം പേരും കരുതുകയുള്ളൂവെന്നാണ് ആരാധകരിലൊരാൾ പ്രതികരിച്ചത്. ഒരു കാലത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച ബോളറായിരുന്ന ആളാണ് ട്രെയിനിൽ സീറ്റില്ലാത്തതിനാൽ നിന്നു യാത്ര ചെയ്യുന്നതെന്ന് മറ്റൊരു ആരാധകനും പ്രതികരിച്ചു.
ഇന്ത്യയ്ക്കായി 296 രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുള്ള ശ്രീനാഥ്, ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽനിന്നായി 551 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 2003ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെയാണ് അവസാന രാജ്യാന്തര മത്സരം കളിച്ചത്. ക്രിക്കറ്റ് താരമെന്ന നിലയിൽ കരിയർ അവസാനിപ്പിച്ച ശേഷം ഐസിസി റഫറിയായും 57 വയസ്സുകാരനായ ശ്രീനാഥ് പ്രവർത്തിക്കുന്നുണ്ട്.








