ന്യൂഡൽഹി ∙ ഡൽഹിയിലെ ബവാനയിലുള്ള സ്വകാര്യ സ്കൂളിൽ മൂന്ന് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. കുട്ടിക്ക് സ്വകാര്യ ഭാഗങ്ങളിൽ പരുക്കേറ്റതായി ഓഗസ്റ്റ് 19നാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് സ്കൂളിലെ ഒരു അങ്കിൾ തനിക്ക് ചോക്ലേറ്റുകൾ നൽകാറുണ്ടെന്ന് കുട്ടി വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ സ്കൂളിലെ സിസിടിവി ദൃശ്യങ്ങളും ചിത്രങ്ങളും കാണിച്ചപ്പോൾ കുട്ടി പ്രതിയെ തിരിച്ചറിഞ്ഞു.
ശുചിമുറിയിലേക്ക് പിന്തുടർന്ന് ചെന്ന് നാല് തവണ കുട്ടിയെ പീഡിപ്പിച്ചതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. പ്രതിയുടെ ഫോണിൽ നിന്ന് കുട്ടികൾക്ക് ചോക്ലേറ്റ് നൽകുന്ന വിഡിയോകളും പൊലീസ് കണ്ടെടുത്തു. കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി പൊലീസ് സ്കൂളുകൾക്കായി കർശനമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സ്കൂൾ ജീവനക്കാർ, ഡ്രൈവർമാർ, സഹായികൾ എന്നിവരെ പൊലീസ് വെരിഫിക്കേഷനു ശേഷം മാത്രമേ നിയമിക്കാവൂവെന്നാണ് നിർദേശം. കുട്ടികളെ കൊണ്ടുപോകാൻ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്. റജിസ്റ്റർ ചെയ്ത വാഹനങ്ങൾ മാത്രമേ അനുവദിക്കൂ. സ്കൂളുകളിൽ കൃത്യമായി പ്രവർത്തിക്കുന്ന സിസിടിവി ക്യാമറകളും കുട്ടികളുടെ മേൽനോട്ടത്തിനായി വനിതാ ജീവനക്കാരെയും ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു.
തലസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതിൽ ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ നിലപാട് വളരെ തണുപ്പൻ മട്ടിലുള്ളതാണെന്ന് എഎപി നേതാവ് സൗരഭ് ഭരദ്വാജ് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലായി മറ്റ് രണ്ട് കുട്ടികൾ കൂടി പീഡനത്തിന് ഇരയായ സംഭവം അദ്ദേഹം ചൂണ്ടിക്കാട്ടി. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ ബിജെപി സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.








